ടെക്നോപാര്‍ക്ക് സി.ഇ.ഒ സഞ്ജീവ് നായരുമായി സംസാരിക്കുന്ന ശ്രീലങ്കന്‍ പാര്‍ലമെന്റ് അംഗവും ജനാത വിമുക്തി നേതാവുമായ അനുര കുമാര ദിസ്സനായകെയും സംഘവും. കൊളംബോയിലെ ഹൈകമീഷന് ഓഫ് ഇന്ത്യ കൗണ്‍സിലര്‍ എല്‍ദോസ് മാത്യു പുന്നൂസ്, ഐ.സി.സി.ആര് ലെയിസണ്‍ ഓഫിസര്‍ ചിട്യാല മഹേഷ്, ടെക്നോപാര്‍ക്ക് പ്രോജക്ട്സ് ജനറല്‍ മാനേജര്‍ മാധവന് പ്രവീണ്‍, ഐ.ആര് ആന്‍ഡ് അഡ്മിന് മാനേജര്‍ അഭിലാഷ് ഡി.എസ്, ജി.ടെക് സെക്രട്ടറിയും ടാറ്റ എല്‍എക്സ്ഐ സെന്റര്‍ ഹെഡുമായ ശ്രീകുമാര്‍ എന്നിവര്‍ സമീപം
തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്റെ വളര്‍ച്ച മാതൃകയാക്കുന്നതും ഇന്ത്യയിലെ ഐ.ടി കമ്പനികളുമായി സഹകരിക്കുന്നതും തങ്ങളുടെ രാജ്യത്തിനും ഐ.ടി മേഖലക്കും മുതല്‍ക്കൂട്ടാകുമെന്ന് ശ്രീലങ്കന്‍ പാര്‍ലമെന്റ് അംഗവും ജനാത വിമുക്തി പെരമുന (ജെ.വി.പി) നേതാവുമായ അനുര കുമാര ദിസ്സനായകെ പറഞ്ഞു.
ശ്രീലങ്കന്‍ പ്രതിനിധി സംഘത്തിനൊപ്പം ടെക്നോപാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടെ ടെക്നോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സഞ്ജീവ് നായരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കൗണ്‍സിൽ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് സന്ദര്‍ശനം.
നയപരമായ കാര്യങ്ങളിലെ അസ്ഥിരത ശ്രീലങ്കയിലെ ഐ.ടി രംഗത്ത് ധാരാളം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മികച്ച ഐ.ടി ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.
ശ്രീലങ്കയുടെ ഐ.ടി മേഖല രാജ്യത്തിന്റെ ജി.ഡി.പിയിലേക്ക് 1.2 ബില്യണ്‍ യു.എസ് ഡോളര്‍ മാത്രമാണ് സംഭാവന ചെയ്യുന്നത്. മികച്ച നേട്ടമുണ്ടാക്കാന്‍ ഐ.ടി മേഖലക്ക് സാധിക്കുമെന്നതിനാല്‍ ടെക്നോപാര്‍ക്കുമായി സഹകരിക്കുന്നത് വളരെയധികം ഫലപ്രദമായിരിക്കും. ജി.ഡി.പിയില്‍ ഐ.ടി മേഖലയുടെ സംഭാവന എട്ട് വര്‍ഷംകൊണ്ട് 10 ബില്യണ്‍ യു.എസ് ഡോളറായി ഉയര്‍ത്താനാണ് എൻ.പി.പി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിജിത ഹെറാത്ത് എം.പി, നാഷനല്‍ പീപിള്‍സ് പവര്‍ (എൻ.പി.പി) സെക്രട്ടറി ഡോ. നിഹാല്‍ അബേസിങ്കൈ, സാമ്പത്തിക കൗണ്‍സില്‍ അംഗം പ്രഫ. അനില്‍ ജയന്ത, കൊളംബോയിലെ ഹൈകമീഷന് ഓഫ് ഇന്ത്യ കൗണ്‍സിലര്‍ എല്‍ദോസ് മാത്യു പുന്നൂസ്, ഐ.സി.സി.ആര് ലെയിസണ്‍ ഓഫിസര്‍ ചിട്യാല മഹേഷ് എന്നിവരും ശ്രീലങ്കന്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ടെക്നോപാര്‍ക്ക് പ്രോജക്ട്സ് ജനറല്‍ മാനേജര്‍ മാധവന് പ്രവീണ്‍, ഐ.ആര് ആന്‍ഡ് അഡ്മിന് മാനേജര്‍ ഡി.എസ്. അഭിലാഷ്, ജിടെക് സെക്രട്ടറിയും ടാറ്റാ എല്‍എക്സ്ഐ സെന്റര്‍ ഹെഡുമായ ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.