ക്ഷേമ പദ്ധതികളിലെ അനർഹരെ ഒഴിവാക്കും -ധനമന്ത്രി

തിരുവനന്തപുരം: സാമൂഹിക ക്ഷേമ പദ്ധതികൾ അനർഹർ ദുരുപയോഗം ചെയ്യുന്നതിനെതിരെ കർശന നടപടിയെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. സർക്കാർ ഉദ്യോഗസ്ഥരടക്കം ക്ഷേമ പെൻഷൻ വാങ്ങിയത് കണ്ടെത്തിയിട്ടുണ്ട്. അനർഹർ വാങ്ങിയ 154.66 കോടി തിരിച്ചുപിടിച്ചു. സാധാരണക്കാർക്ക് സഹായകമായ നിലയിൽ ക്ഷേമ പെൻഷൻ പദ്ധതി കൃത്യമായി നടത്തും. ക്ഷേമ പെൻഷൻ 100 രൂപ വീതം വർധിപ്പിച്ചാൽ 1000 കോടി രൂപയുടെ ബാധ്യത വരും. നിയമസഭയിൽ ബജറ്റിന്‍റെ പൊതുചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇക്കൊല്ലം കേന്ദ്ര സഹായത്തിൽ 17000 കോടിയുടെ കുറവാണ് നേരിടുക. അടുത്തവർഷം 32000 കോടി കുറയും. കേന്ദ്ര സമീപനം സംസ്ഥാനത്തെ ദോഷകരമായി ബാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ചെയ്യാനുള്ള കാര്യങ്ങളിൽ പിറകോട്ട് പോകില്ല. സമാധാനത്തിന് തുക നീക്കിവെച്ചതിനെതിരായ വിമർശനങ്ങളെ മന്ത്രി തള്ളി. സിൽവർ ലൈൻ ഒരു ദുരന്തമാകില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഇത് വിജയമാകും. വികസന പദ്ധതികൾ തീവ്രവലതുപക്ഷ വാദമല്ല. പട്ടിണി വിതരണം ചെയ്യുന്നതല്ല, വികസനം വിതരണം ചെയ്യുന്നതാണ് കമ്യൂണിസം. കൊച്ചി മെട്രോ ഇപ്പോൾ നഷ്ടത്തിലാണെങ്കിലും ലാഭത്തിലാകും. ദേശീയപാത വികസനത്തിന് 1.31 ലക്ഷം കോടിയുടെ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരംവരെ ദേശീയപാത 66 ന് വീതി കൂട്ടാൻ മാത്രം 57,000 കോടി കണക്കാക്കുന്നു. സംസ്ഥാനം കൂടുതൽ കടമെടുത്തെങ്കിൽ അതിനനുസരിച്ച് നിക്ഷേപവും വന്നിട്ടുണ്ട്. ഇക്കൊല്ലം 11,000 കോടിയിലേറെ നികുതി വർധന വന്നു. അടുത്ത കൊല്ലവും വർധന ലക്ഷ്യമിടുന്നു. കാർഷിക മേഖലക്ക് തുക കുറച്ചിട്ടില്ല. പ്രവാസികൾക്ക് 147.5 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി അടുത്ത വർഷത്തേക്ക് 567.44 കോടി നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.