റബർ മോഷണക്കേസിലെ പ്രതി പിടിയിൽ

മംഗലപുരം: മോഷ്ടിച്ചെടുത്ത ബൈക്കുകളിലെത്തി റബർ ഷീറ്റുകൾ മോഷണം നടത്തുന്ന പ്രതിയെ മംഗലപുരം പൊലീസ് അറസ്റ്റുചെയ്തു. വലിയമല മന്നൂർക്കോണം ഇ.കെ.ജി നഗർ നാല് സെന്റ് കോളനി സ്വദേശി അബ്ദുൽ റഹീമിനെയാണ്​ (55) അറസ്റ്റ്​ ചെയ്തത്. 23 ന് മംഗലപുരം സ്റ്റേഷൻ പരിധിയിൽ തിരുവോണത്തിൽ മോഹനന്റെ വീട്ടിൽനിന്ന് രാത്രിയിൽ മോഷ്ടിച്ച റബർ ഷീറ്റുകൾ ബൈക്കിൽ കടത്താൻ ശ്രമിച്ചത് നാട്ടുകാരുടെ കണ്ണിൽപെട്ടിരുന്നു. നാട്ടുകാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മോഷണത്തിനായി കൊണ്ടുവന്ന ബൈക്ക് ആറ്റിങ്ങൽ കോടതി വളപ്പിൽനിന്ന് അപഹരിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വണ്ടിയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കാരിബാഗിൽ വിതുരയിലെ ഒരു ചെരിപ്പ് കടയുടെ പേരുണ്ടായിരുന്നതിനാൽ അവിടം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാൾക്ക് ആറ്റിങ്ങൽ, അയിരൂർ, വലിയമല, മംഗലപുരം, തമ്പാനൂർ എന്നീ സ്റ്റേഷനികളിലായി മുപ്പതോളം കേസുകൾ നിലവിലുണ്ട്. വിവിധ കേസുകളിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയാൽ അടുത്ത ദിവസം ബൈക്ക് മോഷ്ടിച്ച് സമാനരീതിയിൽ മോഷണം നടത്തുക പതിവാണെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ്ബാബു, മംഗലപുരം എസ്.എച്ച്.ഒ. സജീഷ്, എ.എസ്.ഐമാരായ ഫ്രാങ്ക്‌ളിൻ, ജയൻ, സി.പി.ഒമാരായ ശ്രീജിത്ത്, അരുൺ, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.