വിഷ്ണുവിനും വത്സലക്കും ഇനി നാടുകാണാം, ഇലക്ട്രിക് വീല്‍ചെയറില്‍

തിരുവനന്തപുരം: ജന്മനാ അരയ്ക്കുതാഴെ തളര്‍ന്ന വിഷ്ണുവിനും മുട്ടിലിഴയാൻ മാത്രം കഴിയുന്ന വത്സലക്കും ഇനി ഇലക്ട്രിക് വീല്‍ ചെയറില്‍ നാടുകാണാം. സാന്ത്വനസ്പര്‍ശം അദാലത്തിലാണ് ഇവരുടെ സ്വപ്നം സഫലമായത്. നെയ്യാറ്റിന്‍കരയില്‍നടന്ന അദാലത്തില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിൻെറ നിര്‍ദേശപ്രകാരം സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ വിഷ്ണുവിന് ടെട്രാ എക്സ് വീല്‍ചെയര്‍ നല്‍കാൻ നടപടിയെടുത്തു. വിഷ്ണുവിൻെറ ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 20,000 രൂപയും അനുവദിച്ചു. ആര്യങ്കോട് മൈലച്ചല്‍ തേരിയില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെ മകനായ വിഷ്ണു ചികിത്സക്കും മറ്റും ഏറെ കഷ്ടപ്പെടുകയായിരുന്നു. മാതാപിതാക്കളും സഹോദരിയുമടങ്ങുന്നതാണ് കുടുംബം. തൊഴിലുറപ്പ് ജോലിക്കാരനാണ് ത്രിവിക്രമന്‍ നായര്‍. അതില്‍നിന്ന് ലഭിക്കുന്ന തുച്ഛവരുമാനം കൊണ്ടായിരുന്നു ജീവിതം. സാന്ത്വനസ്പര്‍ശം അദാലത്തില്‍ അപേക്ഷയുമായി വന്ന വത്സലക്ക് മന്ത്രി തോമസ് ഐസക്കാണ് വീല്‍ചെയര്‍ നല്‍കാൻ നടപടി കൈക്കൊണ്ടത്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 25,000 രൂപ ചികിത്സാസഹായവും വത്സലക്ക് അനുവദിച്ചു. പെരുങ്കടവിള പഞ്ചായത്തിലെ ആങ്കോട് സ്വദേശിനിയായ വത്സല വിധവയാണ്. വര്‍ഷങ്ങളായി ഒറ്റക്കാണ് താമസം. മക്കളോ സഹോദരങ്ങളോ ഇല്ല. വൃക്കരോഗിയുമാണ്. സര്‍ക്കാറില്‍നിന്ന് ലഭിക്കുന്ന വിധവാ പെന്‍ഷനാണ് ഏക ആശ്രയം. വീല്‍ച്ചെയറിനായി മുമ്പ് പലതവണ അധികൃതരെ സമീപിച്ചിരുന്നെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. അദാലത് നടക്കുന്ന സ്റ്റേജിനടുത്തെത്തിയ വത്സലയുടെ സമീപത്തുചെന്നാണ് മന്ത്രി പരാതി കേട്ടത്. വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മുഖേനയാണ് ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കാൻ നടപടിയെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.