കിഴക്കേകോട്ടയിൽ കാൽനട മേൽപ്പാലം തുറന്നു, തമ്പാനൂരിലും നിർമിക്കും

തിരുവനന്തപുരം: തടിച്ചുകൂടിയ ജനത്തെ സാക്ഷിയാക്കി സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലം കിഴക്കേകോട്ടയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് തുറന്നുകൊടുത്തു. നടപ്പാലത്തിലെ 'അഭിമാനം അനന്തപുരി' സെൽഫി പോയന്‍റ് നടൻ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു. 104 മീറ്റർ നീളമുള്ള നടപ്പാലം തിരുവനന്തപുരം കോർപറേഷനും ആക്‌സോ എൻജിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് യാഥാർഥ്യമാക്കിയത്. മുതിർന്ന പൗരന്മാർക്കായി രണ്ട് ലിഫ്റ്റുകളുള്ള നടപ്പാതയിൽ നാല് പ്രവേശന കവാടങ്ങളുണ്ട്. കിഴക്കേകോട്ടയുടെ രാജകീയ പ്രൗഢിക്ക് യോജിക്കും വിധമുള്ള ശൈലിയിൽ പണി കഴിപ്പിച്ച ആകാശപാതക്കുള്ളിൽ ജില്ലക്കാരായ പ്രഗല്ഭരുടെ ഛായാചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 36 സുരക്ഷാ ക്യാമറകൾക്ക് പുറമെ പൊലീസ് എയിഡ് പോസ്റ്റും ഒരുക്കിയിട്ടുണ്ട്. സ്ഥിരമായി ഏറെ തിരക്കനുഭവപ്പെടുന്ന കിഴക്കേകോട്ടയിൽ കാൽനടക്കാർക്ക് ആശ്വാസമായാണ് ഈ നടപ്പാത. തിരക്കേറിയ റോഡ് മുറിച്ചുകടക്കാൻ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന കാൽനട മേൽപ്പാലം നഗരത്തിന് മാറ്റുകൂട്ടുന്നതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. പൊതുജന സൗകര്യം മുൻനിർത്തി നിർമിച്ച നടപ്പാത ഒരുപാട് വർഷങ്ങൾ പ്രയോജനപ്പെടട്ടെ എന്ന് പൃഥ്വിരാജ് ആശംസിച്ചു. കിഴക്കേകോട്ട നടപ്പാതയുടെ മാതൃകയിൽ തമ്പാനൂരിൽ റെയിൽവേ സ്റ്റേഷനും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും ബന്ധിപ്പിച്ച് മേൽപ്പാത നിർമിക്കാൻ തീരുമാനിച്ചതായി ചടങ്ങിൽ സംസാരിച്ച ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു. ചടങ്ങിൽ കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, എ.എ. റഹീം എം.പി, വി.കെ. പ്രശാന്ത് എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ. രാജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.