കടലിലും കരയിലും പോരാട്ട വീര്യം

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ കടലും കരയും ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ. ആറ് ദിവസമായി വിഴിഞ്ഞം മുല്ലൂരിൽ നടക്കുന്ന സമരത്തിന് അഭിവാദ്യമർപ്പിച്ച് എത്തിയ പൂന്തുറ, ചെറിയതുറ, വലിയ തുറ, വെട്ടുകാട് എന്നീ ഇടവകകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധം കടുപ്പിച്ച് ഇന്നലെ രംഗത്തിറങ്ങിയത്. പൊലീസ് ബാരിക്കേഡുകൾ തള്ളിമാറ്റി മുന്നേറിയ സമരക്കാർ തുറമുഖ കവാടം തുറന്ന് അകത്ത് കടന്നു. വാച്ച്ടവറിന്റെ മുകളിലും പുലിമുട്ടിന്റെ അവസാന ഭാഗത്തും കൊടി പാറിച്ചു. മണിക്കൂറുകളോളം തുറമുഖ നിർമാണമേഖല പ്രതിഷേധക്കാരുടെ കൈയിലായി. സമരപ്പന്തലിന് സമീപം ബാരിക്കേഡുകൾ തീർത്ത് വൻ ​െപാലീസ് സംഘം നിലയുറപ്പിച്ചിരുന്നെങ്കിലും ഇരമ്പിയെത്തിയ പ്രതിഷേധക്കാരെ ചെറുത്തുനിർത്താനായില്ല. ഇതിനിടെ വിഴിഞ്ഞത്തെ മാതൃതുറമുഖത്തിൽ നിന്ന് ഇരുന്നൂറോളം വള്ളങ്ങളിൽ കടൽമാർഗം എത്തിയ പ്രതിഷേധക്കാർ പുലിമുട്ടും ബർത്തും വളഞ്ഞു. അപകടം നിറഞ്ഞ കടൽ ഭാഗം കീഴടക്കി തീരത്തോട് ചേർന്ന് വള്ളമോടിച്ച സമരക്കാർക്ക് കരയിലൂടെ എത്തിയ ജനക്കൂട്ടം മുദ്രാവാക്യം വിളികളോടെ അഭിവാദ്യമർപ്പിച്ചു. ഏറെ നേരം തലങ്ങും വിലങ്ങും വള്ളമോടിച്ച് പ്രതിഷേധമറിയിച്ച സംഘം മടങ്ങിയതിന് ശേഷം കരയിലുള്ളവരും സമരപ്പന്തലിലേക്ക് പിന്മാറി. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ പൂന്തുറ സെന്റ് തോമസ് പള്ളിയങ്കണത്തിൽ നിന്നാരംഭിച്ച മാർച്ച് ഇടവക വികാരി ഫാ. എ.ആർ. ജോൺ ഫ്ലാഗ് ഓഫ് ചെയ്തു. പിന്തുണയുമായി വെട്ടുകാട് വികാരി ഫാ. സിജോയുടെയും വലിയതുറ സെന്റ് സേവ്യസ് ഇടവക വികാരി ഫാ. മാർട്ടിൻ വിതയത്തിന്റെയും ചെറിയതുറ ഇടവകയിൽ നിന്ന് ഫാ. സന്തോഷ്​കുമാറിന്റെ നേതൃത്വത്തിലും മത്സ്യത്തൊഴിലാളികൾ അണിചേർന്നു. പ്രതിഷേധസംഗമം അതിരൂപത സഹായ മെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. മോൺ. യൂജിൻ എച്ച് പെരേര അഭിസംബോധന ചെയ്ത്​ സംസാരിച്ചു. ഫാ. റോയ് കണ്ണൻചിറ, സി.ബി.സി അൽമായ സഭ സംഘടനാ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ എന്നിവർ പിന്തുണയപ്പിച്ച് സംസാരിച്ചു. വികാരിമാരായ സന്തോഷ്, തിയഡോഷ്യസ് ഡിക്രൂസ്, റോബിൻ, നിക്കോളാസ്, ഷാജിൻ ജോസ്, ലാബറിൻ ജോസ് എന്നിവരും സമരസമിതി കൺവീനർമാരായ പാട്രിക് മൈക്കിൾ, ജോൺസൺ ജോസഫ്, ജോയ്, ജോയി വിൻസെന്റ്, നിക്സൺ ലോപ്പസ് എന്നിവർ കടൽമാർഗമുള്ള പ്രതിഷേധത്തിന് നേതൃത്വം നൽകി. കൊട്ടിയം സൗത്ത് കേരള പ്രോവിൻസ് തലവൻ ഫാ. വർഗീസ് മാളി​േയക്കലിന്റെ നേതൃത്വത്തിലുള്ള കർമലീത്താ വൈദികരും ജൂബിലി മെമ്മോറിയൽ ആശുപത്രിയിലെ നഴ്സുമാരും സമരത്തിന് പിന്തുണ അർപ്പിച്ച് എത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.