*ചുമതലക്കാർ തീരുമാനങ്ങളെടുകാനാകാതെ കുഴങ്ങുന്നു തിരുവനന്തപുരം: പകർച്ചവ്യാധികളടക്കം ആരോഗ്യമേഖലയിൽ വെല്ലുവിളികൾ ഉയരുമ്പോഴും ആരോഗ്യവകുപ്പിൽ സ്ഥിരംഡയറക്ടർ (ഡി.എച്ച്.എസ്) ഇല്ലാതായിട്ട് ഒരുവർഷം പിന്നിടുന്നു. കഴിഞ്ഞവർഷം മേയ് ഒന്നുമുതൽ ആരോഗ്യവകുപ്പിൽ ഇൻ ചാർജ് ഭരണമാണ്. ഇതോടെ സുപ്രധാനമായ പല തീരുമാനങ്ങളും എടുക്കാനാകാതെ പ്രവർത്തനങ്ങൾ താളംതെറ്റുകയാണ്. സ്ഥിരം ഡയറക്ടർ ഇല്ലാതായതോടെ താഴേതട്ടിലുള്ള ചില ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും ഏകോപനമില്ലായ്മ പ്രവർത്തനങ്ങളെ ബാധിക്കുന്നെന്നും ആക്ഷേപമുണ്ട്. അതേസമയം, ഡെപ്യൂട്ടി ഡയറക്ടർമാരായിരുന്ന നാലുപേർക്ക് അഡീഷനൽ ഡയറക്ടർമാരായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. ഈ അഡീഷനൽ ഡയറക്ടർമാരിൽനിന്ന് ഡയറക്ടറെ സർക്കാറിന് തീരുമാനിക്കാം. അതിനുള്ള നടപടികൾ വൈകാതെ ഉണ്ടാകുമെന്നാണ് വിശദീകരണം. ഒന്നാം പിണറായി സർക്കാറിന്‍റെ അവസാനകാലത്ത് ഡയറക്ടറായിരുന്ന ഡോ.ആർ.എൽ. സരിത സ്വയംവിരമിക്കലിന് അപേക്ഷ നൽകുകയും 2021ഏപ്രിൽ 30ന് സേവനം അവസാനിപ്പിക്കുകയും ചെയ്തു. തുടർന്ന് അഡീഷനൽ ഡയറക്ടറായിരുന്ന രാജുവിന് ചുമതല നൽകി. ഒരുവർഷം പൂർത്തിയാക്കിയ രാജു കഴിഞ്ഞ മേയ് 31ന് വിരമിച്ചു. ഇതിനുശേഷം സ്ഥിരം ഡയറക്ടർ വരുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, വീണ്ടും ഇൻ ചാർജ് ഭരണത്തിലേക്കുതന്നെ പോയി. മറ്റൊരു അഡീഷനൽ ഡയറക്ടറായ ഡോ. പി.പി. പ്രീതക്ക് ചുമതല നൽകി. ഡോ. പ്രീതയും ഡയറക്ടർ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് സർക്കാറിനെ അറിയിച്ചതായാണ് വിവരം. താൽക്കാലിക ചുമതലയിലുള്ള ഡയറക്ടർമാർ പലകാര്യങ്ങളിലും നയപരമായ തീരുമാനമെടുക്കാറില്ല. സർക്കാർ തലത്തിൽനിന്നുള്ള നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് പതിവ്. ഒരു വർഷത്തിലേറെയായി തുടരുന്ന ഈ സ്ഥിതി ആരോഗ്യവകുപ്പിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന (ഡി.എം.ഇ) ഡോ. റംലാബീവി മേയ് 31ന് വിരമിച്ചതിന്‍റെ പിറ്റേദിവസം ഡോ. തോമസ് മാത്യുവിനെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. ആ വേഗം ആരോഗ്യവകുപ്പ് ഡയറക്ടർ നിയമനത്തിൽ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ഡെപ്യൂട്ടി ഡയറക്ടർമാരായിരുന്ന ഡോ. ശ്രീദേവി, ഡോ. ജോസ് ജി. ഡിക്രൂസ്, ഡോ. സക്കീന, ഡോ. ശ്രീദേവി എന്നിവർക്കാണ് കഴിഞ്ഞയാഴ്ച ചേർന്ന ഡി.പി.സി സ്ഥാനക്കയറ്റം അനുവദിച്ചത്. ഇതോടെ 12 അഡീഷനൽ ഡയറക്ടർമാരാണ് ആരോഗ്യവകുപ്പിലുള്ളത്. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.