ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി: രണ്ടുപേർ അറസ്റ്റിൽ

കിളിമാനൂർ: സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. വെഞ്ഞാറമൂട് പുത്തയം സജിവിലാസത്തിൽ സജിമോൻ (39), കടയ്ക്കൽ മണലുവട്ടം പ്രസീദ് വിലാസത്തിൽനിന്ന് ആറ്റുപുറത്ത് വാടകക്ക് താമസിക്കുന്ന പ്രസീദ് (40) എന്നിവരെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കൽ കാർഷിക സഹകരണ ബാങ്കിൽ മകന് ജോലി തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് കിളിമാനൂർ മലയാമഠം സ്വദേശി തങ്കമണിയിൽനിന്ന് പ്രതികൾ എട്ട് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇതിനുശേഷം പ്രതികളെ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് പണം നഷ്ടപ്പെട്ട വീട്ടമ്മ കിളിമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സുഹൃത്തുക്കളായ പ്രതികൾ ഇരുവരും ചേർന്ന് ഇത്തരത്തിൽ നിരവധി പേരിൽനിന്ന് പണം തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുള്ളതിനാൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കിളിമാനൂർ എസ്.എച്ച്.ഒ എസ്. സനൂജ്, എസ്.ഐ വിജിത്ത് കെ. നായർ, സത്യദാസ്, എ.എസ്.ഐ പ്രദീപ്, സി.പി.ഒ ബിനു, കിരൺ, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.