രണ്ട് മാസത്തിനിടെ തൃശൂരിൽ സി.പി.എമ്മിന് നഷ്ടമായത് രണ്ടാമത്തെ പ്രവർത്തകനെ

തൃശൂർ: മുമ്പും ജില്ലയിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രവർത്തകർ കൊലക്കത്തിക്കിരയായിട്ടുണ്ടെങ്കിലും ചിറ്റിലങ്ങാട്ട് പാർട്ടിയുടെ ശക്തികേന്ദ്രത്തിൽ ബ്രാഞ്ച് സെക്രട്ടറി കൊല്ലപ്പെട്ടത് സി.പി.എമ്മിനെ നടുക്കി. ജില്ലയിലെതന്നെ പ്രധാന ശക്തികേന്ദ്രങ്ങളിലുൾപ്പെട്ടതാണ് കൊലപാതകമുണ്ടായ ചിറ്റിലങ്ങാടും പുതുശ്ശേരിയും പഴുന്നാനയുമെല്ലാം. ഇക്കഴിഞ്ഞ ജൂലൈയിലാണ് താന്ന്യത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനും പഞ്ചായത്ത് അംഗത്തിൻെറ മകനുമായ ആദർശിനെ കാറിലെത്തിയ ആർ.എസ്.എസ് സംഘം കൊലപ്പെടുത്തിയത്. പട്ടാപ്പകൽ റോഡിലിട്ടായിരുന്നു ഇത്. ഏങ്ങണ്ടിയൂരിലും വരന്തരപ്പിള്ളിയിലും കൊടുങ്ങല്ലൂരിലും കുന്നംകുളത്തുമെല്ലാം സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും ഇവയെല്ലാം എതിർപാർട്ടികളുടെ, പ്രത്യേകിച്ച് ആർ.എസ്.എസിന് സ്വാധീനമുള്ള പ്രദേശങ്ങളും നിത്യസംഘർഷ മേഖലകളുമായിരുന്നു. ഇപ്പോൾ കൊലപാതകം നടന്ന പ്രദേശത്ത് ലഹരിയുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു. പുറത്തുനിന്നെത്തിയ സംഘമായിരുന്നു ഇതിന് പിന്നിൽ. ഇതിനെ എതിർത്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി വാക്കേറ്റവും തർക്കവുമുണ്ടായിരുന്നു. ഇതോടെ ഇത്തരം കാര്യങ്ങളിൽ ജാഗ്രത വേണമെന്ന് പാർട്ടി നിർദേശം നൽകിയിരുന്നു. ദിവസങ്ങൾക്കുമുമ്പും സമാന സംഭവമുണ്ടായിരുന്നു. ചൂണ്ടലിനോട് ചേർന്ന പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ സനൂപ് ഡി.വൈ.എഫ്.ഐ മേഖല ജോ. സെക്രട്ടറിയെന്ന നിലയിൽ ചിറ്റിലങ്ങാടിയിലുൾപ്പെടെ സജീവമാണ്. മെഡിക്കൽ കോളജിലേക്കുള്ള പൊതിച്ചോറ് സംഘടിപ്പിക്കുന്ന തിരക്കിനിടയിലാണ് മറ്റൊരു പാർട്ടി പ്രവർത്തകനുമായി എതിർസംഘം തർക്കമുണ്ടായത് പരിഹരിക്കാനായാണ് സനൂപും മറ്റുള്ളവരും എത്തിയത്. സംസാരിച്ച് പരിഹരിക്കാൻ ഉദ്ദേശിച്ചെത്തിയ സി.പി.എം പ്രവർത്തകരെ ആയുധവുമായി കാത്തുനിന്ന് വകവരുത്തുകയായിരുന്നുവെന്ന് സി.പി.എം പറയുന്നു. സനൂപിനെയാണോ അതോ മറ്റുള്ളവരെയാണോ ലക്ഷ്യമിട്ടിട്ടുണ്ടായതെന്നത് പാർട്ടി പരിശോധിക്കും. ലഹരി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷമാണെന്ന ആക്ഷേപമാണ് ബി.ജെ.പി ഉയർത്തുന്നത്. പ്രതികളായി കണ്ടെത്തിയിട്ടുള്ളവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും ബി.ജെ.പി സംഘ്പരിവാർ ബന്ധമുള്ളവരുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.