കോവിലന് ഡോക്ടറേറ്റ് നൽകാൻ സർവകലാശാല നിയമം ഭേദഗതി ചെയ്യും -മന്ത്രി കെ.ടി. ജലീല്‍

ഗുരുവായൂര്‍: കോവിലന് ഡോക്ടറേറ്റ് സമ്മാനിക്കാനായി സർവകലാശാല നിയമം ഭേദഗതി ചെയ്യുമെന്ന് മന്ത്രി കെ.ടി. ജലീല്‍. നിലവിലെ നിയമമനുസരിച്ച് മരണാനന്തര ബഹുമതിയായി ഡോക്ടറേറ്റ് നല്‍കാന്‍ കഴിയില്ല. കോവിലൻെറ മരണത്തിന് മുമ്പേ പ്രഖ്യാപിച്ച ഡോക്ടറേറ്റ് 10 വര്‍ഷമായിട്ടും നല്‍കിയില്ലെന്ന 'മാധ്യമം' വാർത്ത കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിൻെറ ഇടപെടല്‍ ഉറപ്പാക്കാന്‍ ശ്രദ്ധചെലുത്തുമെന്ന് എം.എല്‍.എ പറഞ്ഞു. 2010 ഫെബ്രുവരിയിലാണ് കാലിക്കറ്റ് സർവകലാശാല കോവിലന് ഡോക്ടറേറ്റ് പ്രഖ്യാപിച്ചത്. നടന്‍ മമ്മൂട്ടി, ക്യാപ്റ്റന്‍ ലക്ഷ്മി, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് എന്നിവര്‍ക്കും ഇതോടൊപ്പം ഡോക്ടറേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബഹുമതി സമ്മാനിക്കല്‍ നീണ്ടുപോയതിനിടെ 2010 ജൂണ്‍ രണ്ടിന് കോവിലന്‍ മരിച്ചു. മറ്റുള്ളവര്‍ക്ക് ആ വര്‍ഷം ഡിസംബറില്‍ ഡോക്ടറേറ്റ് നൽകി. മമ്മൂട്ടി നേരിട്ടെത്തിയും മറ്റുള്ളവർ പ്രതിനിധികൾ മുഖേനയും ഏറ്റുവാങ്ങി. എന്നാല്‍ കോവിലന് പ്രഖ്യാപിച്ചിരുന്ന ഡോക്ടറേറ്റിന് എന്ത് സംഭവിച്ചുവെന്ന ചോദ്യം അവശേഷിച്ചിരുന്നു. സർവകലാശാലയുടെ നന്ദികേടിനെതിരെ ജൂലൈ ഒമ്പതിന് കോവിലൻെറ ജന്മദിനത്തിൽ എഴുത്തുകാരനും ഡോക്യുമൻെററി സംവിധായകനുമായ എം.എ. റഹ്മാൻ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചതോടെയാണ് സംഭവം വീണ്ടും വിവാദമായത്. സർക്കാർ പ്രഖ്യാപിച്ച കോവിലൻ സ്മാരകവും പ്രഖ്യാപനത്തിൽ ഒതുങ്ങിയിരുന്നു. ബഹുമതി വൈകിയത് മമ്മൂട്ടിയുടെ തീയതി കാത്തിരുന്നതിനാലെന്ന് കോവിലൻെറ സുഹൃത്തുക്കൾ ഗുരുവായൂര്‍: കാലിക്കറ്റ് സർവകലാശാല അധികൃതര്‍ മമ്മൂട്ടിയുടെ തീയതിക്കായി കാത്തിരുന്നതിനാലാണ് ഡോക്ടറേറ്റ് സമ്മാനിക്കൽ വൈകിയതെന്ന് കോവിലൻെറ സുഹൃത്തുക്കള്‍. കോവിലനോടൊപ്പം ഡോക്ടറേറ്റ് പ്രഖ്യാപിച്ച മമ്മൂട്ടിയുടെ തീയതിക്കായി അധികൃതര്‍ കാത്തിരുന്നതോടെ മറ്റുള്ളവര്‍ക്ക് ബഹുമതി സമ്മാനിക്കലും വൈകി. 2010 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ബഹുമതി ആ വര്‍ഷം ഡിസംബറിലാണ് സമ്മാനിച്ചത്. അതിനിടെ കോവിലന്‍ അന്തരിച്ചു. ഇക്കാര്യം മമ്മൂട്ടി അറിഞ്ഞിരിക്കാന്‍ ഇടയില്ല. അവസാന നാളുകളിൽ ഡോക്ടറേറ്റിനെ കുറിച്ച് കോവിലന്‍ ഇടക്കിടെ അന്വേഷിക്കാറുണ്ടായിരുന്നെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ബഹുമതി സ്വീകരിച്ച ശേഷം നടത്തേണ്ട മറുപടി പ്രസംഗം വരെ തയാറാക്കിയിരുന്നു. പ്രഖ്യാപിച്ച് നാല് മാസം കഴിഞ്ഞാണ് കോവിലന്‍ മരിച്ചത്. എന്നാൽ മനപ്പൂർവം വൈകിക്കൽ ഉണ്ടായിട്ടില്ലെന്നും നടപടിക്രമങ്ങൾ പാലിച്ചും ചാൻസലറുടെ സൗകര്യം പരിഗണിച്ചുമാണ് തീയതി നിശ്ചയിച്ചതെന്നുമാണ് സർവകലാശാല അധികൃതർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.