പമ്പ: ശബരിമലയിൽ വരുംവർഷങ്ങളിൽ പ്രതിദിന തീർഥാടന സംഖ്യ മൂന്ന് ലക്ഷത്തിലെത്തുന്ന സാഹചര്യം മുൻകൂട്ടിക്കണ്ട് സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്ന നടപടി വേഗത്തിലാക്കണമെന്ന് നിർദേശം. ആഗോള അയ്യപ്പസംഗമത്തിന്റെ ഭാഗമായി നടന്ന ‘ആൾക്കൂട്ടനിയന്ത്രണവും തയാറെടുപ്പുകളും’ വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലാണ് തിരക്ക് നിയന്ത്രിക്കാൻ ക്രിയാത്മക നിർദേശങ്ങൾ ഉയർന്നത്.
മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് സംഗമത്തിന്റെ മൂന്നാം വേദിയായ ശബരിയിൽ നടന്ന ചർച്ചയിൽ മോഡറേറ്ററായി. രണ്ടുലക്ഷത്തോളം ഭക്തജനങ്ങൾ എത്തുന്ന ശബരിമലയുടെ ഭൂമിശാസ്ത്ര പ്രത്യേകതകൾ കൂടി കണക്കിലെടുത്തുവേണം സുരക്ഷ ശക്തമാക്കേണ്ടത്. നിർമിതബുദ്ധി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ തീർഥാടകരും സന്നിധാനത്ത് ചെലവഴിക്കുന്ന സമയം കണ്ടെത്തി അതിന്റെ അടിസ്ഥാനത്തിൽ തിരക്ക് നിയന്ത്രിക്കാൻ പദ്ധതി തയാറാക്കണം.
വെർച്വൽ ക്യൂ സംവിധാനം വാഹനങ്ങളുടെ പാർക്കിങ്ങിനും കാൽനടയായി സന്നിധാനത്ത് എത്തുന്നവരുടെ തിരക്ക് ക്രമീകരിക്കുന്നതിനും ഉപയോഗിക്കാം. സ്ഥലപരിമിതി ഉള്ളതിനാൽ ശബരിമലയിൽ പുതിയശൈലിയിൽ കെട്ടിടനിർമാണം നടത്തണം. താഴത്തെ നില പാർക്കിങ്ങിനായി ഒരുക്കണം. പലതലങ്ങളിലുള്ള ക്യു സംവിധാനം, ഫെറി സംവിധാനം എന്നിവ നടപ്പാക്കണമെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.
തുടർന്ന് വിഷയാവതരണം നടത്തിയ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ഓരോ മിനിറ്റിലും 15 തീർഥാടകർ വരെ പമ്പയിലൂടെ കടന്നുപോകുന്നുവെന്നും തിരക്ക് നിയന്ത്രിക്കാൻ മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉറപ്പാക്കണമെന്നും വ്യക്തമാക്കി. നിലവിൽ തീർഥാടകരുടെ സംശയനിവാരണത്തിന് സ്വാമി ചാറ്റ്ബോട്ട് എന്ന സംവിധാനമുണ്ട്. 6238008000 എന്ന നമ്പറിൽ വിളിച്ചാൽ ഈ സേവനം ലഭ്യമാകും.
കൂട്ടംതെറ്റുന്ന കുട്ടികളെ കണ്ടെത്താൻ സ്മാർട്ട് ഡിജിറ്റൽ റിസ്റ്റ് ബാൻഡ്, ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ബ്ലോക്ക്ചെയിനിൽ അധിഷ്ഠിതമായ പാസുകൾ, അനിയന്ത്രിതമായ തിരക്ക് മുൻകൂട്ടി കണ്ട് ഒഴിവാക്കാൻ ഹീറ്റ് മാപ് ജനറേഷൻ, ആൾക്കൂട്ടത്തിൽ നിന്ന് കുറ്റവാസനയുള്ളവരെ മുമ്പേ തിരിച്ചറിയാൻ ബിഹേവിയറൽ പാറ്റേൺ റെക്കഗ്നിഷൻ, എ.ഐ അധിഷ്ഠിത സി.സി ടി.വി കാമറകൾ, സുരക്ഷയൊരുക്കാൻ ഡ്രോൺ സംവിധാനം എന്നിങ്ങനെ ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും നടപ്പാക്കേണ്ട ഭാവി സുരക്ഷാ പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു.
നെയ്യഭിഷേകത്തിന് അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാൻ നടപടികൾ ത്വരിതപ്പെടുത്തണമെന്നും പൊൻകുഴി, പമ്പ, വണ്ടിപ്പെരിയാർ വഴിയുള്ള തീർഥാടകരുടെ സന്നിധാനത്തേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശമുയർന്നു. ബഹുഭാഷ സഹായികളായ എ.ഐ ചാറ്റ് ബോട്ടുകൾ തീർഥാടകർക്ക് അവരുടെ മാതൃഭാഷയിൽ മറുപടി നൽകാൻ സഹായിക്കുമെന്ന്, തുടർന്ന് സംസാരിച്ച പാനലിസ്റ്റായ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിത ബീഗം അഭിപ്രായപെട്ടു. നിലനിൽക്കുന്ന നിയമ-പാരിസ്ഥിതിക നിയന്ത്രണങ്ങൾക്കുള്ളിൽനിന്ന് വാഹന പാർക്കിങ് സംവിധാനം മെച്ചപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
വെർച്വൽ ബുക്കിങ്ങിന് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് പാനലിസ്റ്റായ ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ പറഞ്ഞു. ശബരിമല പ്രദേശത്തെ പ്രധാന ആശുപത്രിയായി കോന്നി മെഡിക്കൽ കോളജിനെ വികസിപ്പിക്കണം. അടിയന്തര ചികിത്സ സംവിധാനങ്ങൾ ത്വരിതപ്പെടുത്താൻ എയർ ലിഫ്റ്റിങ്, ഹെലിപാട് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണ മേഖല ഐ.ജി ശ്യാം സുന്ദർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം സന്തോഷ്, ദേവസ്വം ഡെപ്യൂട്ടി കമീഷണർ മുരളീധരൻ പിള്ള, അസി. ദേവസ്വം കമീഷണർ സൈനുരാജ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.