ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് പത്തനംതിട്ട നഗരത്തിൽ ശനിയാഴ്ച നടന്ന പ്രകടനം
പത്തനംതിട്ട: സംഘടനയുടെ കരുത്തറിയിച്ച് ഡി.വൈ.എഫ്.ഐ റാലിയും പൊതുസമ്മേളനവും. സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് ശനിയാഴ്ച പത്തനംതിട്ട നഗരത്തിൽ നടന്ന പ്രകടനത്തിൽ നക്ഷത്രാങ്കിത ശുഭ്രപതാകയേന്തി ആവേശകരമായ മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് യുവാക്കളാണ് അണിനിരന്നത്.
ജില്ല സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിലും നേതാക്കളുടെ വാക്കുകൾ കേൾക്കാൻ പ്രായഭേദമന്യേ പതിനായിരങ്ങൾ തടിച്ചുകൂടി. റാലി ജില്ല കേന്ദ്രീകരിച്ച് മാത്രമായിരുന്നെങ്കിലും സംഘാടകരുടെ കണക്കുകൂട്ടലുകൾക്കും അപ്പുറം യുവജനങ്ങളുടെ വലിയ പങ്കാളിത്തമാണ് ഉണ്ടായത്. ഫലത്തിൽ ആദ്യമായി ജില്ലയിൽ നടന്ന ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമ്മേളനം പുതിയ ചരിത്രമായി ജില്ലക്ക് തന്നെ പുതിയ അനുഭവമായി മാറി.
ഗതാഗത സ്തംഭന സാധ്യത ഒഴിവാക്കാൻ കേന്ദ്രീകരിച്ച് പ്രകടനമുണ്ടായില്ല. പകരം പ്രതിനിധി സമ്മേളനം നടന്ന ശബരിമല ഇടത്താവളത്തിൽനിന്നടക്കം നാലു കേന്ദ്രങ്ങളിൽനിന്നാണ് റാലി ജില്ല സ്റ്റേഡിയത്തിലേക്ക് നീങ്ങിയത്.
ഇടമുറിയാതെ യുവാക്കൾ ഒഴുകിയെത്തിയതോടെ നഗരം ഫലത്തിൽ പാൽക്കടലായി മാറി. ശബരിമല ഇടത്താവളത്തിൽനിന്ന് ആരംഭിച്ച റാലിയുടെ മുൻനിരയിൽ പുതിയ ഭാരവാഹികൾ, സംഘടനയുടെ കേന്ദ്ര, സംസ്ഥാന നേതാക്കൾ അണിനിരന്നു.
സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, സെക്രട്ടറി വി. കെ. സനോജ്, ട്രഷറർ അരുൺ ബാബു, എസ്. സതീഷ്, പ്രീതി ശേഖർ എസ്.കെ. സതീഷ്, ജെയ്ക് സി.തോമസ്, ചിന്ത ജെറോം, ഗ്രീഷ്മ അജയഘോഷ്, കെ.യു. ജനീഷ് കുമാർ എം.എൽ.എ, എം. ബിജിൻ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
പിന്നാലെ സെന്റ് പീറ്റേഴ്സ് ജങ്ഷൻ, കോളജ് ജങ്ഷൻ, അഴൂർ പെട്രോൾ പമ്പ് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച റാലികളും ജില്ല സ്റ്റേഡിയത്തിലേക്ക് നീങ്ങി. ഓരോ ഏരിയ കമ്മിറ്റി അടിസ്ഥാനത്തിലാണ് യുവജനങ്ങൾ റാലിയിൽ പങ്കെടുത്തത്. ഉച്ച മുതൽ തന്നെ നഗരം പ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. പൊതുസമ്മേളനം ആരംഭിക്കുമ്പോൾ ജില്ല സ്റ്റേഡിയം പ്രവർത്തകരാൽ നിറഞ്ഞിരുന്നു.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്ത യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് അധ്യക്ഷതവഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, അഖിലേന്ത്യ പ്രസിഡന്‍റ് എ.എ. റഹീം, സെക്രട്ടറി വി.കെ. സനോജ്, പ്രീതി ശേഖർ, മുൻ എം.എൽ.എ രാജു എബ്രഹാം, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.