കോഴഞ്ചേരി: കുറിയന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന്, യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നു പ്രതികളെകൂടി കോയിപ്രം പൊലീസ് പിടികൂടി. അഞ്ച് പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
രണ്ടാം പ്രതി അയിരൂർ തടിയൂർ കാണതാട്ടത്ത് വീട്ടിൽ അഖിൽ പ്രസാദ് (28), നാലാം പ്രതി അയിരൂർ വെള്ളിയറ പ്ലാച്ചേരി വീട്ടിൽ രാം കുമാർ പി. ചന്ദ്രൻ (29), അഞ്ചാം പ്രതി തടിയൂർ ഇടത്രാമൺ കിഴക്കേപള്ളിയിൽ വീട്ടിൽ സുനീഷ് പി. സുനിൽ (31) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച രണ്ട് മോട്ടോർ സൈക്കിളുകളും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച രാത്രി മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് പോയ കോയിപ്രം പുല്ലാട് കൊണ്ടൂർ വീട്ടിൽ നൈജിൽ കെ. ജോണിനെതിരെയാണ് വധശ്രമം ഉണ്ടായത്. വഴിയരികിൽ ബൈക്ക് നിർത്തി കാത്തുനിന്ന പ്രതികൾ, മാരാമണ്ണിൽ കൈകാണിച്ച് നിർത്തിച്ചശേഷം ആക്രമിക്കുകയായിരുന്നു.
മാരകമായി പരിക്കേറ്റ് അബോധാവസ്ഥയിലായ നൈജിൽ മരിച്ചുവെന്ന് കരുതി, ഓടയിൽ തള്ളിയശേഷം പ്രതികൾ സ്ഥലം വിട്ടു. ഒന്നാം പ്രതി അരുൺ ശശി, മൂന്നാം പ്രതി അമൃതാനന്ദ് എന്നിവരെ പിറ്റേന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി അടിക്കാൻ ഉപയോഗിച്ച ഇരുമ്പ് പൈപ്പ് പൂവത്തൂരിൽനിന്ന് കണ്ടെടുത്തു. പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ, എസ്.ഐ അനൂപ്, എ.എസ്.ഐ വിനോദ് കുമാർ, ഷിറാസ്, സി.പി.ഒമാരായ ബിലു, ശ്രീജിത്ത്, സാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.