തിരുവല്ലയിൽ 14 ദുരിതാശ്വാസ ക്യാമ്പുകൾ

തിരുവല്ല: വെള്ളപ്പൊക്കത്തെതുടർന്ന് താലൂക്കിൽ തുറന്നത് 14 ദുരിതാശ്വാസ ക്യാമ്പുകൾ. 75 കുടുംബങ്ങളിലെ 255 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെതുടർന്നുണ്ടായ കിഴക്കൻ വെള്ളത്തി‍ൻെറ ശക്തമായ വരവ് നിലച്ചിട്ടില്ല. തിങ്കളാഴ്ച കുറെനേരം മഴ മാറിനിന്നെങ്കിലും ഉച്ചക്കുശേഷം ചിലയിടങ്ങളിൽ കാറ്റും ഇടിയോടുംകൂടി മഴ പെയ്തു. നദികളിലെ ജലനിരപ്പ് ഉയരുന്നതിനാൽ താലൂക്കിലെ കൂടുതൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. പെരിങ്ങര, നിരണം, കടപ്ര, നെടുമ്പ്രം, കുറ്റൂർ പഞ്ചായത്തുകളിലും മണിമലയാറിൻെറ തീരത്തുള്ള നഗരസഭയുടെ ചില പ്രദേശങ്ങളിലും വെള്ളപ്പൊക്ക കെടുതികൾ തുടരുകയാണ്. ഇടത്തോടുകളും പാടശേഖരങ്ങളും നിറഞ്ഞുകവിഞ്ഞൊഴുകുന്നു. പെരിങ്ങരയുടെ പടിഞ്ഞാറൻ മേഖലയിലെ മേപ്രാൽ, വേങ്ങൽ, ആലംതുരുത്തി, ചാത്തങ്കരി പ്രദേശങ്ങളിൽ കുറെ വീടുകളിൽ വെള്ളം കയറി. മിക്ക വീടുകളുടെ ചുറ്റിനും വെള്ളം നിറഞ്ഞുകിടക്കുകയാണ്. പെരിങ്ങര പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിലെ വേങ്ങൽ ആലംതുരുത്തി പ്രദേശങ്ങളിലെ അമ്പതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. മുണ്ടപ്പള്ളി, ചക്കുളത്തുകാവ് കോളനികളിൽ കഴിയുന്ന ഈ കുടുംബങ്ങൾ കടുത്ത ദുരിതത്തിലാണ്. വീടുകളിലും സമീപത്തെ റോഡുകളിലും വെള്ളം കയറിയതോടെ അൽപം ഉയരത്തിലുള്ള മുണ്ടപ്പള്ളി കറുകയിൽ പാലത്തിലാണ് ഇവർ കഴിച്ചുകൂട്ടുന്നത്. ഇവിടെ ടാർപോളിൻ വലിച്ചുകെട്ടി അതിന് കീഴിൽ കൂട്ടമായി ഭക്ഷണം പാകംചെയ്യുകയാണ്. ജലനിരപ്പ് ഉയരുന്നതിനാൽ ഇവർക്ക് ഉടൻ വീടുകളിലേക്ക് താമസം മാറ്റാൻ കഴിയുന്നില്ല. തുടർച്ചയായി വെള്ളപ്പൊക്ക കെടുതി അനുഭവിക്കുകയാണ് ഈ കുടുംബങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.