ബസ് സ്റ്റാൻഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി; മണ്ണ് പരിശോധന തുടങ്ങി

പത്തനംതിട്ട: ഹാജി സി.മീരാസാഹിബ് സ്മാരക ബസ് സ്റ്റാൻഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി തിരുവനന്തപുരം എൻജിനീയറിങ് കോളജിന്‍റെ നേതൃത്വത്തിൽ മണ്ണ് പരിശോധന ആരംഭിച്ചു. ബസ് സ്റ്റാൻഡ് യാർഡ് വർഷങ്ങളായി തകർന്ന നിലയിലാണ്. നിലം നികത്തിയ സ്ഥലത്താണ് ബസ് സ്റ്റാൻഡ് നിർമിച്ചിട്ടുള്ളത്. നിർമാണഘട്ടത്തിൽ ശരിയായ നിലയിൽ യാർഡ് ഉറപ്പിക്കാതിരുന്നതിനാൽ കുണ്ടും കുഴിയും രൂപപ്പെടുകയായിരുന്നു. വർഷങ്ങളായി വലിയ തുക ചെലവ് ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല. മഴക്കാലത്ത് ചളിക്കുണ്ടാകുന്ന ബസ് സ്റ്റാൻഡ് യാർഡിൽ വേനൽക്കാലത്ത് പൊടിശല്യം രൂക്ഷമാണ്. കുണ്ടും കുഴിയും നിറഞ്ഞ യാർഡിലൂടെ ഗതാഗതം ദുസ്സഹമാണ്. കൂടാതെ സ്വകാര്യ ബസുകൾക്ക് അറ്റകുറ്റപ്പണിക്കായി വലിയ തുക ചെലവാക്കേണ്ടിയും വരുന്നു. പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം ബസ് സ്റ്റാൻഡ് പുനരുദ്ധാരണത്തിനായി ശ്രമങ്ങളാരംഭിച്ചു. ഇതിന്‍റെ ഭാഗമായാണ് തിരുവനന്തപുരം എൻജിനീയറിങ് കോളജിനോട് മണ്ണ് പരിശോധന നടത്തുന്നതിനായി ആവശ്യപ്പെട്ടിട്ടുള്ളത്. റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാർഡ് നിർമാണത്തിനും ബസ് സ്റ്റാൻഡിന്‍റെ പുനരുദ്ധാരണത്തിനുമായി കുറഞ്ഞത് അഞ്ചുകോടിയെങ്കിലും ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭ തുക കണ്ടെത്താൻ വായ്പയ്ക്കായി സർക്കാറിനെ സമീപിക്കാൻ തീരുമാനമെടുത്തിരിക്കുകയാണ്. Photo '' .. പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിൽ മണ്ണ് പരിശോധന തുടങ്ങിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.