പുരപ്പുറ സൗരോർജ വൈദ്യുതി: കോന്നിയിൽ വിപുലപദ്ധതി

കോന്നി: സൗരോർജ വൈദ്യുതി ഉൽപാദനം വർധിപ്പിക്കാൻ നിയോജക മണ്ഡലത്തിലെ സർക്കാർ-അർധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെയും വീടുകളുടെയും മേൽക്കൂര പരമാവധി ഉപയോഗപ്പെടുത്തുന്ന നിലയിൽ കെ.എസ്.ഇ.ബി പദ്ധതികൾ നടപ്പാക്കുമെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പുരപ്പുറ സൗരോർജ ഉല്‍പാദന പദ്ധതിയായ സൗര ഒന്നാം ഘട്ടത്തിന്‍റെ ഉദ്ഘാടനം മലയാലപ്പുഴ മുസ്ലിയാർ ആർട്സ് ആൻഡ് സയൻസ് കോളജിൽ നിർവഹിക്കുകയായിരുന്നു എം.എൽ.എ. പൂർണമായും കെ.എസ്.ഇ.ബി പണം മുടക്കിയാണ് മേൽക്കൂരയിൽ 30 കിലോവാട്ട് ശേഷിയുള്ള സൗരോർജ പദ്ധതി നടപ്പാക്കിയത്.12.3 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവഴിച്ചത്. പ്രതിവർഷം 3.5 ലക്ഷം യൂനിറ്റിലധികം വൈദ്യുതി ഉൽപാദിപ്പിച്ച് ഗ്രിഡിലേക്ക് നൽകും. 10 ശതമാനം വൈദ്യുതി സ്ഥാപനത്തിന് സൗജന്യമായി നൽകും. ടാറ്റ പവറാണ് കരാറെടുത്ത് പദ്ധതി നടപ്പാക്കിയത്. ഊർജ കേരള മിഷനിലൂടെ 100 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ പറഞ്ഞു. സൗരപദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വീടുകളുടെ മേൽക്കൂരയിൽ ഉടമസ്ഥർക്ക് സബ്സിഡി നിരക്കിൽ പദ്ധതി നടപ്പാക്കും. 40 ശതമാനം തുക സബ്സിഡിയായി ലഭിക്കും. ഉൽപാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും ഉപഭോക്താവിന് ഉപയോഗിക്കാം. അധിക വൈദ്യുതി കെ.എസ്.ഇ.ബി വില നൽകി വാങ്ങും. 25 വർഷം ഗാരന്‍റി സോളാർ പാനലിന് ലഭിക്കും. അഞ്ച് വർഷം കെ.എസ്.ഇ.ബി മെയിന്‍റനൻസ് ചുമതല നിർവഹിക്കും. ഒന്നര ലക്ഷം രൂപയിൽ താഴെ മാത്രം മുതൽ മുടക്കേണ്ടി വരുന്ന പദ്ധതിയിലേക്ക് വീട്ടുടമകൾക്ക് 1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് വിശദാംശം മനസ്സിലാക്കി രജിസ്റ്റർ ചെയ്യാൻ കഴിയും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വിച്ച് ഓൺ നടന്നത്. ചടങ്ങിൽ മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് ഷീലാകുമാരി ചാങ്ങയിൽ, ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ആർ. ബിജുരാജ്, സൗര അസി. എൻജിനീയർ എസ്. ശ്രീനാഥ്, കോളജ് ഡയറക്ടർ ഹബീബ്, പ്രിൻസിപ്പൽ പ്രഫ. ഡോ. വിൽസൺ കോശി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.