ശബരിഗിരി സംഭരണികളിലെ ജലനിരപ്പ് താഴുന്നു

ചിറ്റാർ: മഴയിൽ നിറഞ്ഞുകവിഞ്ഞ ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ജല സംഭരണികളിലേക്കുള്ള നീരൊഴുക്ക് വേനൽ കടുത്തതോടെ നിലക്കുന്നു. സംഭരണികളിലെ ജലനിരപ്പ് മൊത്തം സംഭരണശേഷിയുടെ 82 ശതമാനമായിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ സമയം 88.5 ശതമാനം ആയിരുന്നു. ദിവസവും ശരാശരി 10 സെ.മീ. വീതം വെള്ളം താഴുന്നതായാണ് കണക്ക്. മുമ്പ് കനത്ത മഴയിൽ അണക്കെട്ടുകളിൽ 100 ശതമാനം ജലനിരപ്പ് എത്തിയിരുന്നു. തുടർന്ന് ആനത്തോട്, പമ്പ അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി അധികജലം തുറന്നുവിട്ടു. എന്നാൽ, ഡിസംബർ പകുതിക്കുശേഷം ഒറ്റപ്പെട്ട മഴ പെയ്തെങ്കിലും കാര്യമായി ജലനിരപ്പ് ഉയർന്നില്ല. അടുത്ത സമയത്തൊന്നും മഴ രേഖപ്പെടുത്തിയിട്ടില്ല. പദ്ധതി പ്രദേശത്തെ പ്രധാന ജലസംഭരണിയായ 981.46 മീ. ശേഷിയുള്ള കക്കി-ആനത്തോട് അണക്കെട്ടിൽ 976.30 മീറ്ററും 986.66 മീ. ശേഷിയുള്ള കൊച്ചുപമ്പ അണക്കെട്ടിൽ 980.65 മീറ്ററുമാണ് ജലനിരപ്പ്. കൊച്ചുപമ്പയിൽ 66 ശതമാനവും കക്കി-ആനത്തോട്ടിൽ 81.08 ശതമാനം ജലനിരപ്പുമുണ്ട്. തിങ്കളാഴ്ച 1.55 ദശലക്ഷം ഘനമീറ്റർ വെള്ളം മാത്രമാണ് ഒഴുകിയെത്തിയത്. പദ്ധതിയിൽ 1, 2, 3, 6 ജനറേറ്ററുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. അഞ്ചാം നമ്പർ ജനറേറ്ററിൽ വാർഷിക അറ്റകുറ്റപ്പണി നടക്കുകയാണ്. ഏറെനാളായി നാലാം നമ്പർ ജനറേറ്റർ ഷട്ട്ഡൗണിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.