നഗരസഭ മന്ദിരം, ബസ് ടെർമിനൽ നിർമാണം ഉടൻ - ചെയർപേഴ്സൻ

പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം നഗരസഭ കെട്ടിടവും ബസ് ടെർമിനലും നിർമിക്കുന്നതിന് തടസ്സങ്ങൾ നീങ്ങിയതായി നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് പറഞ്ഞു. 15 കോടിയാണ് ആകെ അടങ്കൽ തുക. പന്തളം നഗരസഭയുടെ സ്ഥലം റവന്യൂ പുറമ്പോക്കിലല്ലെന്നും പഞ്ചായത്തുവകയാണെന്നും വില്ലേജ് രേഖകളിലുള്ളതിനാൽ നഗരസഭക്കുവേണ്ടി ഓഫിസ് മന്ദിരം പണിയുന്നതിന് തടസ്സമില്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. കലക്ടറുടെ അംഗീകാരത്തോടെ ലാൻഡ് റവന്യൂവിഭാഗം ഡെപ്യൂട്ടി കലക്ടറാണ് ഇക്കാര്യം നഗരസഭ അധികാരികളെ അറിയിച്ചത്. ലാൻഡ് റവന്യൂ കമീഷണറുടെ ഉത്തരവുകൂടി ലഭിച്ചാൽ കെട്ടിടം പണിക്കുള്ള നടപടി ആരംഭിക്കും. മൂന്നുനില മന്ദിരം നിർമിക്കാനാണ് രൂപരേഖ. ഫെബ്രുവരിയോടെ പന്തളത്ത് ഗതാഗത പരിഷ്കാരം പൂർണമായും നടപ്പാക്കും. വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷനേടുന്നതിന് സമഗ്ര പ്രോജക്ടുകൾ തയാറാക്കും. ആധുനികരീതിയിൽ പന്തളം പബ്ലിക് മാർക്കറ്റ് നവീകരിക്കും. ഇതി‍ന്‍റെ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. വരുംദിവസങ്ങളിൽ വഴിയോരക്കച്ചവടക്കാരെ പൂർണമായും ഒഴിപ്പിക്കും. നഗരസഭയുടെ എല്ലാ സ്ഥലത്തും വഴിവിളക്ക് സ്ഥാപിച്ചു. നഗരസൗന്ദര്യവത്കരണം ഉടൻ തുടങ്ങും. ഫെബ്രുവരി 15നകം മാലിന്യസംസ്കരണ യൂനിറ്റ് യാഥാർഥ്യമാക്കും. വെള്ളപ്പൊക്കം രൂക്ഷമായി നേരിടുന്നതിനാൽ രണ്ട് ഫൈബർ ബോട്ടുകൾ വാങ്ങാൻ നഗരസഭ തീരുമാനിച്ചു. വരും വർഷങ്ങളിൽ പന്തളത്ത് സമഗ്രവികസനം നടപ്പാക്കുമെന്നും ചെയർപേഴ്സൻ സുശീല സന്തോഷ് പറഞ്ഞു. ഫോട്ടോ: സുശീല സന്തോഷ് ചെയർപേഴ്സൻ, പന്തളം നഗരസഭ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.