തദ്ദേശം: ഭരണവും സമരവും നിറഞ്ഞ നഗരസഭ

പന്തളം: കഴിഞ്ഞ ഒരുവർഷക്കാലം ഭരണവും സമരവും ഒരുപോലെ അരങ്ങേറിയ നഗരസഭയാണ് പന്തളം. തെക്കൻ കേരളത്തിൽ ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പന്തളത്ത് വിവാദങ്ങൾ ഒഴിയാബാധയായി തുടരുന്നു. പ്രതിപക്ഷവും ഉദ്യോഗസ്ഥരും ചേർന്ന് ഭരണസമിതിയെ വട്ടംകറക്കുകയായിരുന്നു. മറ്റ് ഇരു മുന്നണികളെയും കുറ്റപ്പെടുത്തുന്ന ബി.ജെ.പിക്ക് അധികാരം ലഭിച്ച പന്തളത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ജനം പ്രതീക്ഷിച്ചത്. എന്നാൽ, ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ ഭരണസമിതിക്ക് കഴിഞ്ഞില്ല. ഒരുവർഷത്തിനിടെ ചുരുക്കം ദിവസങ്ങളിൽ മാത്രമേ നഗരസഭ സെക്രട്ടറി ഇവിടെ ഉണ്ടായിരുന്നുള്ളൂ. തുടക്കത്തിൽ ഉണ്ടായിരുന്ന സെക്രട്ടറി സ്ഥലംമാറി പോയതോടെയാണ് കഷ്ടകാലം തുടങ്ങിയത്. ആറു മാസത്തോളം സെക്രട്ടറിയില്ലാതെയാണ് നഗരസഭയുടെ പ്രവർത്തനം. പുതിയ സെക്രട്ടറി നഗരസഭ പാസാക്കിയ ബജറ്റ് വ്യാജമെന്ന് കാണിച്ച് തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയതിനെത്തുടർന്ന് പന്തളം നഗരസഭയിലുണ്ടായ രാഷ്ട്രീയ കോലാഹലങ്ങൾ ചെറുതല്ലായിരുന്നു. ഒടുവിൽ സെക്രട്ടറിയെ കട്ടപ്പനയിലേക്ക് സ്ഥലംമാറ്റിയതോടെയാണ് സമരത്തിന് ശമനം വന്നത്. ഒരുവർഷത്തോളം പ്രതിപക്ഷ സമരത്തിന് മുന്നിൽ മൗനം പാലിച്ചെങ്കിലും ഇനി അത്തരം സമീപനമായിരിക്കില്ലെന്നാണ് ചെയർപേഴ്സൻ സുശീല സന്തോഷ് പറയുന്നത്. 33 അംഗ നഗരസഭയിൽ 18 അംഗ ബി.ജെ.പി ഭരണസമിതിയാണ് നഗരസഭ ഭരിക്കുന്നത്. ഒരു സി.പി.എം വിമതന്‍റെ പിന്തുണയുമുണ്ട്. യു.ഡി.എഫ്-5, എൽ.ഡി.എഫ് -9 എന്നിങ്ങനെയാണ്  സീറ്റ്നില. ഭരണത്തിന്‍റെ തുടക്കത്തിലുള്ള പോരായ്മകൾ മാറ്റി പന്തളത്തിന് സമഗ്ര വികസനത്തിനാണ് ഊന്നൽ നൽകുന്നത്. എ. ഷാനവാസ് ഖാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.