കനാൽ നിറഞ്ഞ് മാലിന്യങ്ങൾ പന്തളം മേഖലയിൽ കെ.ഐ.പി കനാലുകൾ തുറക്കുന്നത് വൈകിയേക്കും

പന്തളം: വൃത്തിയാക്കുന്ന ജോലികൾ ആരംഭിക്കാത്തതിനാൽ പന്തളം മേഖലകളിലെ കെ.ഐ.പി കനാലുകൾ തുറക്കുന്നത് വൈകിയേക്കും. ഇത് ഗ്രാമങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമത്തിനിടയാക്കും. വേനലിൽ പന്തളം തെക്കേക്കര, തുമ്പമൺ തുടങ്ങിയ പഞ്ചായത്തുകളിലും പന്തളം നഗരസഭ പരിധിയിലും കുടിവെള്ളക്ഷാമം രൂക്ഷമാകുക പതിവാണ്‌. കനാൽവെള്ളത്തെ ആശ്രയിച്ചാണ് കിണർ റീചാർജിങ് നടക്കുന്നത്. കനാലിൽ മാലിന്യം തള്ളുന്നത് പതിവാണ്. ഇത് സമീപവാസികൾക്കും ദുരിതമായി. 240 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഇവിടത്തെ കനാൽ ശൃംഖല. വൃത്തിയാക്കുന്ന പണികൾ മാസങ്ങൾ നീണ്ടുനിൽക്കും. സാധാരണ ജനുവരിയിൽ ജോലികൾ ആരംഭിക്കുന്നതാണ്. നേരത്തേ കെ.ഐ.പി നേരിട്ടായിരുന്നു കനാൽ വൃത്തിയാക്കിയിരുന്നത്. ഇത്​ വലിയ സാമ്പത്തികബാധ്യതയും അഴിമതിയുമായതിനാൽ നിർത്തലാക്കുകയും ജോലികൾ അതത് പ്രദേശത്തെ ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. ഇപ്പോൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കനാൽ വൃത്തിയാക്കുന്നത്. മിക്ക പഞ്ചായത്തും വൃത്തിയാക്കുന്നതിന്റെ എസ്റ്റിമേറ്റെടുത്ത് കെ.ഐ.പി ഓഫിസിൽ സമർപ്പിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നാൽ, കെ.ഐ.പി നേരിട്ട് വൃത്തിയാക്കൽ ഏറ്റെടുക്കാനുള്ള നീക്കവുമുണ്ട്. ആവർത്തനസ്വഭാവമുള്ള ജോലിയായതിനാൽ തൊഴിലുറപ്പിൽ വൃത്തിയാക്കൽ നടക്കില്ലെന്ന കാരണം പറഞ്ഞാണ് നീക്കം നടക്കുന്നത്. ഫോട്ടോ: കാടുമൂടി കിടക്കുന്ന പന്തളത്തെ കനാൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.