അസൗകര്യങ്ങളിൽ നട്ടംതിരിഞ്ഞ് പായിപ്പാട് കവല

റോഡിലെ കുഴി അടയ്ക്കുന്നത് തടഞ്ഞു ചങ്ങനാശ്ശേരി: കവിയൂര്‍ ചങ്ങനാശ്ശേരി റോഡും- തിരുവല്ല-വാഴൂര്‍ റോഡും സംഗമിക്കുന്ന പായിപ്പാട് കവല അസൗകര്യങ്ങളുടെ നടുവില്‍ നട്ടംതിരിയുന്നു. തകര്‍ന്ന റോഡും ഇരുള്‍മൂടിയ വഴികളും സിഗ്‌നല്‍ ലൈറ്റുകളില്ലാതെ ഗതാഗതകുരുക്കും കാല്‍നടക്ക് സീബ്രാലൈനുകളും ഇല്ലാത്ത കവല ജനങ്ങളെ ദുരിതത്തിലാക്കുന്നു. കവലയില്‍ തന്നെ റോഡിലെ ടാറിങ് ഇളകി കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. സിഗ്‌നല്‍ ലൈറ്റില്ലാത്ത ജങ്ഷനില്‍ നാല് വഴികളില്‍നിന്ന് എത്തുന്ന വാഹനങ്ങള്‍ ഈ കുഴികള്‍ ചാടിവേണം കടന്നുപോവാൻ. തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് പോകാവുന്ന എളുപ്പമാര്‍ഗമായതിനാൽ നൂറുകണക്കിന് യാത്രക്കാരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. ബസുകളിലും മറ്റും യാത്ര ചെയ്യുന്നവരുടെ നടുവൊടിക്കുന്ന സ്ഥിതിയാണ്. റോഡിലെ കുഴികള്‍ക്ക് ആഴം കൂടുന്നതുമൂലം അപകടങ്ങളും വര്‍ധിക്കുന്നു. വാഹനങ്ങള്‍ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതാണ് അപകടങ്ങള്‍ക്കു കാരണമാകുന്നത്. ചങ്ങനാശ്ശേരി കവിയൂര്‍ റോഡ് നവീകരണത്തിന്‍റെ ഭാഗമായി റോഡ് നന്നാക്കിയെങ്കിലും ടാർ ഇളകി റോഡില്‍ മെറ്റലുകള്‍ നിരന്നുകിടക്കുന്ന സ്ഥിതിയാണ്. സിഗ്‌നല്‍ ഇല്ലാത്തതിനാല്‍ നാലുവശത്തുനിന്ന് വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. വലിയ വാഹനങ്ങള്‍ എത്തുമ്പോള്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഇരുചക്രവാഹനങ്ങളാണ് കുഴിയില്‍ വീഴുന്നതും അപകടത്തില്‍പ്പെടുന്നതും. ജങ്ഷനില്‍ ഗതാഗതം നിയന്ത്രണത്തിനായി നിയോഗിച്ചിട്ടുള്ള ഹോംഗാര്‍ഡിന് നിയന്ത്രിക്കാനാവാത്തവിധമുള്ള വാഹനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. വഴിവിളക്കുകള്‍ തെളിയാത്തത് പ്രദേശത്ത് മോഷണവും അപകടങ്ങളും വർധിക്കുന്നതിന് ഇടയാക്കുന്നതായും ആക്ഷേപമുണ്ട്. ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ താമസിക്കുന്നതും പായിപ്പാടാണ്. വിവിധ തൊഴില്‍ മേഖലകളില്‍ ജോലിചെയ്യുന്ന നിരവധിപേരാണ് പായിപ്പാട് കേന്ദ്രീകരിച്ച് താമസിക്കുന്നത്. റോഡിന്‍റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്ന യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം ശക്തമാണ്. പിടിച്ചുപറിയും അക്രമവും തടയുന്നതിനായി പൊലീസ് പട്രോളിങ്ങും ശക്തമാക്കണമെന്ന ആവശ്യവും നിലവിലുണ്ട്. യാത്ര ദുര്‍ഘടമായതിനെ തുടര്‍ന്ന് ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ചു സുജിത് ഇടപെട്ട് കുഴികള്‍ അടക്കുന്നതിനുള്ള നടപടി നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി പൊതുമരാമത്ത് വിഭാഗം തൊഴിലാളികള്‍ കഴിഞ്ഞദിവസം കുഴി അടക്കാന്‍ എത്തിയെങ്കിലും ഒരുസംഘം ആളുകളെത്തി ഇത് തടഞ്ഞിരുന്നു. കുഴി മാത്രം അടച്ചാല്‍ പോരെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുമരാമത്ത് ജോലിക്കാരെ തടഞ്ഞത്. KTL CHR 3 Paipad പായിപ്പാട് കവലയില്‍ റോഡ് തകര്‍ന്നനിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.