കള്ളവോട്ടിലൂടെ സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കൽ: 'സി.പി.എം നിലപാടിനെതിരെ സി.പി.ഐ രംഗത്തുവരണം'

പത്തനംതിട്ട: ജില്ലയിലുടനീളം സഹകരണ ബാങ്കുകള്‍ കള്ളവോട്ടിലൂടെയും ജനാധിപത്യ വിരുദ്ധ മാര്‍ഗത്തിലൂടെയും തുടര്‍ച്ചയായി സി.പി.എം പിടിച്ചെടുക്കുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് അങ്ങാടിക്കല്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് സഹകരണ ജനാധിപത്യ വേദി. സഹകരണ മേഖലയിലെ ഭരണസംവിധാനത്തില്‍ നിന്നെങ്കിലും സി.പി.ഐ ഇടതുമുന്നണി വിട്ട് എത്രയും വേഗം പുറത്തുവരണമെന്ന് സഹകരണ ജനാധിപത്യവേദി ജില്ല ചെയര്‍മാന്‍ അഡ്വ. കെ. ജയവര്‍മ പറഞ്ഞു. അടൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് ഇത്തരത്തില്‍ സി.പി.എം പിടിച്ചെടുത്ത് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാക്കിയിരിക്കുകയാണ്. റിസര്‍വ് ബാങ്ക് ഇടപെട്ടാണ് നിക്ഷേപകര്‍ക്ക് അവരുടെ തുക തിരിച്ചുനല്‍കുന്ന നടപടി ആരംഭിച്ചിരിക്കുന്നത്. ജില്ലയലെ സഹകരണ മേഖലയെ തകര്‍ക്കുന്ന സി.പി.എം നടപടി അവസാനിപ്പിക്കണം. അങ്ങാടിക്കല്‍ സര്‍വിസ് സഹകരണ ബാങ്ക്, തിരുവല്ല ഈസ്റ്റ് കോഓപറേറ്റിവ് ബാങ്ക്, മേലുകര സഹകരണബാങ്ക്, വകയാര്‍ സഹകരണ ബാങ്ക് തുടങ്ങിയ ബാങ്കുകളിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന അക്രമങ്ങളും കള്ളവോട്ടും സംബന്ധിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ജയവര്‍മ ആവശ്യപ്പെട്ടു. .......................... ജില്ലയിൽ എല്ലാരംഗത്തും അരാജകത്വം -പഴകുളം മധു പത്തനംതിട്ട: സി.പി.എം പരിശീലിപ്പിച്ച് നിർത്തിയിരിക്കുന്ന ഗുണ്ടകളുടെ അക്രമവും ഭീഷണിയും കൊണ്ട് ജില്ലയിൽ പൊതുപ്രവർത്തനം നടത്താനാകാത്ത അവസ്ഥയാണെന്നും സി.പി.എം ഗുണ്ടായിസം മൂലം ജില്ലയിൽ എല്ലാരംഗത്തും അരാജകത്വമാണെന്നും കെ.പി.സി.സി ജനറൽ സെക്രെട്ടറി അഡ്വ. പഴകുളം മധു പ്രസ്താവനയിൽ പറഞ്ഞു. അങ്ങാടിക്കൽ സി.പി.ഐ നേതാക്കളുടെ വീടിനുനേരെ നടന്നത് ഈ പരമ്പരയിലെ അവസാനത്തെ അക്രമസംഭവമാണ്. അടൂർ ഏരിയ സെക്രട്ടറി ഇത്തരം അക്രമങ്ങൾക്ക് നേരിട്ടത്തിയാണ് ചുമതല വഹിക്കുന്നത്. ജില്ലയിലെങ്ങും ബാങ്ക് തെരഞ്ഞെടുപ്പുകളിൽ കൂട്ടമായെത്തി കള്ളവോട്ട് ചെയ്യുന്നത് ഈ ഗുണ്ടാസംഘമാണ്. ഇടുക്കി സംഭവത്തിന് ശേഷം ജില്ലയിലാകെ അക്രമം നടത്തിയതും ഈ സംഘത്തിൽപെട്ടവരാണെന്ന് പഴകുളം മധു ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.