പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന എ.ഐ.വൈ.എഫ് നേതാവിന്‍റെ വീടും ആക്രമിച്ചു കൊടുമൺ (പത്തനംതിട്ട): അങ്ങാടിക്കൽ പ്രദേശത്ത് സി.പി.എം -സി.പി.ഐ സംഘർഷം തുടരുന്നു. കഴിഞ്ഞ രാത്രിയിൽ സി.പി.ഐ പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. ഞായറാഴ്ച അങ്ങാടിക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് രാത്രി വീട് ആക്രമിച്ചത്. സി.പി.എമ്മിൽനിന്ന് സി.പി.ഐയിൽ ചേർന്ന മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. സഹദേവൻ ഉണ്ണിത്താന്റെ വീടാണ് അടിച്ചുതകർത്തത്. ജനൽ ഗ്ലാസുകൾ, സിറ്റൗട്ടിൽ കിടന്ന ഉപകരണങ്ങൾ, പൂച്ചട്ടികൾ എന്നിവയെല്ലാം തകർത്തു. പൊട്ടിയ ചില്ലുകൾ കിണറ്റിൽ വലിച്ചെറിയുകയും ചെയ്തു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. എ.ഐ.വൈ.എഫ് ജില്ല ജോയന്‍റ് സെക്രട്ടറി ജിതിന്‍റെ വീടിന് നേരെയും രാത്രിയിൽ ആക്രമണം നടന്നു. ഇവിടെയും വലിയ നാശനഷ്ടമുണ്ട്. ജനാലകൾ അടിച്ചു തകർക്കുകയും ഗ്ലാസ് ചില്ലുകൾ കിണറ്റിൽ വലിച്ചെറിയുകയും ചെയ്തു. സിറ്റൗട്ടിലെ അക്വേറിയവും നശിപ്പിച്ചു. നിരവധി ബൈക്കുകളിൽ എത്തിയ അക്രമിസംഘം കൊന്ന് റീത്ത് വെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ജിതിന്‍റെ വീട്ടുകാർ പറയുന്നു. ഞായറാഴ്ച നടന്ന സഹകരണ ബാങ്ക് തെഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ തലക്ക് പരിക്കേറ്റ ജിതിൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അങ്ങാടിക്കൽ പ്രദേശത്ത് സി.പി.ഐയുടെ കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തതിനെച്ചൊല്ലിയുള്ള വാക്കേറ്റം ഒടുവിൽ ഇരു പാർട്ടികളും തമ്മിലെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പൊലീസുകാരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പിൽ സി.പി.ഐക്ക് സീറ്റ് നിഷേധിച്ചപ്പോൾ അവർ സഹകരണ സംരക്ഷണ മുന്നണിയുണ്ടാക്കി മത്സരിച്ചു. ഇതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. സംഘർഷത്തിൽ ഇരു വിഭാഗത്തിൽപ്പെട്ടവർക്കും പരിക്കുണ്ട്. സഹദേവനുണ്ണിത്താന്‍റെ നേതൃത്വത്തിൽ അടുത്തിടെ അങ്ങാടിക്കൽ വടക്ക് പ്രദേശത്ത് സി.പി.എമ്മിൽ പ്രവർത്തിച്ചിരുന്ന കുറെപ്പേർ പാർട്ടി വിട്ട് സി.പി.ഐയിൽ ചേർന്നിരുന്നു. അന്നു മുതൽ പ്രദേശത്ത് സംഘർഷം നിലനിൽക്കുകയാണ്. പ്രദേശത്ത് സംഘർഷം നിലനിൽക്കുമ്പോൾ പൊലീസ് നിർജീവമാണെന്ന ആക്ഷേപം സി.പി.ഐക്കുണ്ട്. ആക്രമിക്കപ്പെട്ട സി.പി.ഐ പ്രവർത്തകരുടെ വീടുകൾ ജില്ല സെക്രട്ടറി എ.പി. ജയൻ സന്ദർശിച്ചു. Photo .. അക്രമികൾ തകർത്ത സഹദേവനുണ്ണിത്താന്‍റെ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.