തീർഥാടകർക്ക് വിരി വെക്കാൻ ഇടമില്ല ; അത്തിക്കയത്ത് പരിമിതികളേറെ

വടശ്ശേരിക്കര : ശബരിമല തീർഥാടകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനും വിശ്രമിക്കാനും ഒഴിച്ചിട്ടിരിക്കുന്ന സ്ഥലത്ത് അസൗകര്യങ്ങൾ. മുക്കട-അത്തിക്കയം പെരുനാട് റോഡിൽ അത്തിക്കയം പാലത്തിനു സമീപത്തായി അറയ്ക്ക്മൺ ജങ്ഷനിൽ കാലങ്ങളായി തീർഥാടകർ തമ്പടിക്കുന്ന ഇടത്താവളത്തിലാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. പാലത്തിനോട് ചേർന്ന് പമ്പ നദിയിൽ കുളിക്കാനും പ്രാഥമിക കാര്യങ്ങൾക്കും പഞ്ചായത്ത് സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഭക്ഷണം പാകം ചെയ്യുന്ന തീർഥാടക സംഘങ്ങൾക്കായി ടാങ്കിൽ കുടിവെള്ളവും ഇവിടെ കരുതിയിട്ടുണ്ട്. എന്നാൽ, വാഹനങ്ങൾ പാർക്കിംഗ് ചെയ്യുന്ന സ്ഥലം കുണ്ടും കുഴിയുമായി കിടക്കുന്നതിനാൽ പല തീർഥാടന വാഹനങ്ങളും ഇവിടെ നിർത്താതെ മറ്റു സ്ഥലങ്ങളിലേക്ക് പോകുകയാണ്. പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നും ലൈഫ് ഗാർഡുകളെ നിയമിച്ചിരിക്കുന്നതും ഇതേ സ്ഥലത്താണ്. വാഹന പാർക്കിങ്ങിലെ ബുദ്ധിമുട്ട് കാരണം പലവാഹനങ്ങളും മറ്റുസ്ഥലങ്ങളിൽ റോഡരികിൽ സ്വയം പാർക്കിങ് കണ്ടെത്തുകയാണ്. ഇങ്ങനെ പാർക്കിങ് ചെയ്യുന്ന സ്ഥലങ്ങളിൽ പുഴയിൽ ഇറങ്ങുന്ന അയ്യപ്പന്മാർക്ക് വേണ്ട മാർഗ നിർദേശം നൽകാൻ ആളുകൾ ഇല്ലാത്തത് പലപ്പോഴും അപകടങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ട്. ഇരുവശങ്ങളും മഴയായാൽ ചെളിക്കുണ്ടാണ്. വേനൽ കടുത്തപ്പോൾ പൊടിപടലങ്ങളും. ഇതുമൂലം ഭക്ഷണം ഉൾപ്പെടെ പാകം ചെയ്യുന്നവ ഇരുന്നു കഴിക്കാൻ തീർഥാടകർക്ക് ഏറെ ബുദ്ധിമുട്ടുണ്ട്. റോഡിന്‍റെ ഇരുവശത്തും പൂട്ടുകട്ടകൾ വിരിച്ച് വിശ്രമ കേന്ദ്രത്തിനെ തീർഥാടക സൗഹൃദമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുമ്പും ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട നടപടികൾ ഉണ്ടായിട്ടില്ല. കൂടാതെ സന്ധ്യ മയങ്ങിയാൽ സ്വകാര്യ ബസുകളും ലോറികളും ഇവിടെ പാർക്കിങ് കേന്ദ്രമാക്കുന്നത് തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മുൻകാലങ്ങളിൽ ലൈഫ് ഗാർഡുകൾക്ക് പുറമെ പൊലീസിന്‍റെയും സാന്നിധ്യം ഉണ്ടായിരുന്നതിനാൽ ഇവിടങ്ങളിൽ പാർക്കിങ് നിരോധിച്ചിരുന്നു. .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.