മടുക്കോലി-കല്ലൂപ്പാറ-ഞാലിക്കണ്ടം റോഡ് നവീകരണം: പൈപ്പ് മാറ്റാതെ ജല അതോറിറ്റി

മല്ലപ്പള്ളി: മടുക്കോലി-കല്ലൂപ്പാറ-ഞാലിക്കണ്ടം റോഡ് ഉന്നത നിലവാരത്തിൽ നവീകരണം നടക്കുകയാണ്. ഇക്കാര്യം ഇതുവരെ ജല അതോറിറ്റി വകുപ്പ് അറിഞ്ഞ മട്ടില്ല. പഴക്കംചെന്ന പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ അവർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇത് റോഡ് വേഗത്തിൽ തകരുന്നതിനും കുടിവെള്ളം ഇല്ലാതാക്കുന്നതിനും കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു. പുതുശ്ശേരിക്കും കല്ലൂപ്പാറ ചൈതന്യ ജങ്ഷനും ഇടയിലാണ് ചോർച്ച രൂക്ഷമായത്. പൈപ്പ് പൊട്ടൽ കാരണം നൂറു കണക്കിന് ലിറ്റർ കുടിവെള്ളമാണ് റോഡിലൂടെ ഒഴുകി നഷ്ടമാകുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള എ.സി പൈപ്പുകളാണ് തകരുന്നത്. 100 എം.എം, 150 എം.എം , 25 മുതൽ 75 എം.എം വരെ വലുപ്പമുള്ള പൈപ്പുകൾ ഭൂരിഭാഗവും തകർന്ന നിലയിലാണ്. നിരവധി സ്ഥലങ്ങളിലെ ചോർച്ച അധികൃതർ പരിഹരിച്ചെങ്കിലും വീണ്ടും തകരുന്നത് പ്രശ്നമാകുന്നു. പൈപ്പുകൾക്ക് തുടർച്ചയായി തകരാറ് സംഭവിക്കുന്നത് കാരണം മടുക്കോലി-കല്ലൂപ്പാറ-ഞാലിക്കണ്ടത്തും സമീപപ്രദേശത്തും ആവശ്യാനുസരണം വെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. റോഡ് നിർമാണ പ്രവൃത്തി നടക്കുന്നതിനാലാണ് ജീർണാവസ്ഥയിലായ പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതെന്നും ആക്ഷേപമുണ്ട്. റോഡ് വീതികൂട്ടി ടാറിങ് നടക്കുന്നതിനാൽ പൈപ്പുകൾ റോഡിൻെറ മധ്യത്തിലായി. അതിനാൽ പൈപ്പുകൾക്ക് ചോർച്ച സംഭവിച്ചാൽ ടാർ തകരുന്നതിന് കാരണമാകും. ഞാലിക്കണ്ടം മുതൽ ചേലക്കൊമ്പ് വരെയുള്ള പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് 2020ൽ എസ്റ്റിമേറ്റും മറ്റും ആയെങ്കിലും ഇതുവരെ നടപടിയൊന്നും ആയിട്ടില്ല. റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് മുമ്പ് പുതിയ പൈപ്പ് സ്ഥാപിച്ചാൽ റോഡ് തകർച്ച ഒഴിവാക്കി കുടിവെള്ള ലഭ്യത ഉറപ്പാക്കാനും കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.