കായംകുളം-പത്തനാപുരം സംസ്ഥാനപാത; വിജിലന്‍സ് കണ്ടെത്തിയ അപകടാവസ്ഥ പരിഹരിക്കാൻ മന്ത്രിയുടെ നിർദേശം

അടൂര്‍: കായംകുളം-പത്തനാപുരം സംസ്ഥാനപാതയില്‍ (എസ്.എച്ച് -അഞ്ച്) അടൂര്‍ സെന്‍ട്രല്‍ കവല മുതല്‍ പട്ടാഴിമുക്കുവരെ പൊതുമരാമത്തുവകുപ്പ് ചെയ്ത പണികളിലെ അപാകത ഉടൻ പരിഹരിക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് നിരത്ത് വിഭാഗം അടൂർ സബ് ഡിവിഷൻ അസി.എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശം നൽകി. വിജിലൻസ് അപാകത കണ്ടെത്തി രണ്ടുവര്‍ഷത്തിലേറെയായിട്ടും പരിഹരിക്കാത്തതും ഇപ്പോള്‍ പാത കൂടുതല്‍ അപകടാവസ്ഥയിലേക്ക് മാറുന്നതും 'മാധ്യമം' നവംബർ 17ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഏഴംകുളം ഗ്രാമപഞ്ചായത്ത്-അടൂര്‍ നഗരസഭ അതിര്‍ത്തിയിലെ വെള്ളഞ്ചിപ്പാലത്തിനരികില്‍ പാതയില്‍ വിള്ളല്‍ രൂപപ്പെട്ട് പിളര്‍ന്ന് അടര്‍ന്നുമാറിയത്​ കൂടുതൽ അപകടാവസ്ഥയിലേക്ക്​ നീങ്ങിയിട്ടും പരിഹാരം കണ്ടില്ല. കോട്ടമുകള്‍ കവലക്ക്​ പടിഞ്ഞാറ് പൊതുമരാമത്ത് നിരത്തുവിഭാഗം ഓഫിസിന്​ തൊട്ടടുത്ത് മാടാങ്കുളഞ്ഞിപടിയിലെ കലുങ്ക് തകര്‍ന്ന് കുഴി രൂപപ്പെട്ടത് മാസത്തിനുശേഷമാണ് അധികൃതര്‍ താല്‍ക്കാലികമായി അടച്ചത്. ജല അതോറിറ്റി ദ്രുതഗതിയില്‍ പൈപ്പിട്ടതിന്​ പിന്നാലെ ടാറിങ് നടത്തിയ പട്ടാഴിമുക്ക്-അടൂര്‍ സെന്‍ട്രല്‍ നാലര കിലോമീറ്റര്‍ ദൂരം പാതയുടെ ഇരുവശവും താഴേക്കിരുത്തി അപകടാവസ്ഥയിലായതാണ്. 2019 സെപ്റ്റംബര്‍ 24നാണ് 'മാധ്യമം' വാര്‍ത്തയെത്തുടര്‍ന്ന് വിജിലന്‍സ് പരിശോധന നടത്തിയത്. കെ.പി. റോഡിൻെറ നാശാവസ്ഥക്ക് കാരണമായി ജലവിതരണവകുപ്പ് ചെയ്ത പണികള്‍ വിജിലന്‍സ് പ്രത്യേകം പരിശോധിച്ചു. അടൂര്‍ സെന്‍ട്രല്‍ മുതല്‍ പത്തനാപുരം വരെ പോകുന്ന കെ.പി റോഡ് പരിശോധിച്ചതില്‍ വലിയ അപാകതയാണ് ആദ്യ അന്വേഷണത്തില്‍തന്നെ കണ്ടെത്തിയത്. ഉടൻ പാത ടാറിങ്ങും ബിറ്റുമിനും പൂര്‍ണമായി ഇളക്കി ശരിയായ രീതിയില്‍ ടാറിങ് നടത്താനും വിജിലന്‍സ് നിര്‍ദേശം നല്‍കിയിരുന്നു. ചീഫ് എൻജിനീയറോട് നേരിട്ട് പണികള്‍ നടത്താന്‍ നിര്‍ദേശം നല്‍കി. അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ 25 ലക്ഷം രൂപ ഇതിന്​ അനുവദിച്ചിരുന്നു. പാതകളുടെ ടാറിങ്ങിന് 5.72 രൂപ ജല അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് നല്‍കുകയും ചെയ്തു. പണം തികഞ്ഞില്ലെങ്കില്‍ വേണ്ടത്ര തുക ചെലവാക്കി പാത സഞ്ചാരയോഗ്യമാക്കണമെന്നും മന്ത്രി ചീഫ് എൻജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍, 25 ലക്ഷം രൂപ തികയില്ലെന്നുപറഞ്ഞ് രണ്ട് കലുങ്കുകളുടെ കൂടി പണികള്‍ നടത്താന്‍ എസ്​റ്റിമേറ്റ് തുക പുതുക്കി ഉടന്‍ പണി നടത്തുമെന്ന് പറഞ്ഞിട്ടും വർഷങ്ങളായി. കഴിഞ്ഞ ദിവസവും ഇത് ആവർത്തിച്ചു. -അന്‍വര്‍ എം. സാദത്ത് PTL ADR KPROAD കായംകുളം-പത്തനാപുരം സംസ്ഥാനപാത 'മാധ്യമം' വാർത്ത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.