വരുമോ നൂലുവേലിക്കടവിലെ തൂക്കുപാലം; ജനം കാത്തിരിക്കുന്നു

മല്ലപ്പള്ളി: കോട്ടാങ്ങൽ നൂലുവേലിൽ കടവിലെ തൂക്കുപാലം പുനർനിർമിക്കുന്നതിനായി നാട്ടുകാർ കാത്തിരിക്കുന്നു. കഴിഞ്ഞ 16ന് മണിമലയാറ്റിലുണ്ടായ പ്രളയത്തിൽ പാലം ഒലിച്ചുപോകുകയായിരുന്നു. കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് 2015ലാണ് തൂക്കുപാലം നിർമിച്ചത്. ഒന്നരക്കോടിയായിരുന്നു നിർമാണച്ചെലവ്. 2018​െല പ്രളയത്തിൽ വലിയ തടി ഒഴുകിവന്നതിനെ തുടർന്ന് തൂക്കുപാലത്തി‍ൻെറ കൈവരികൾക്ക് നാശം സംഭവിച്ചിരുന്നു. ഈ പ്രളയത്തെ തുടർന്ന് തൂക്കുപാലം പൂർണമായും തകർന്നതോടെ നൂറുകണക്കിന് ആൾക്കാരുടെ യാത്രാമാർഗമാണ് ഇല്ലാതായത്. കോട്ടാങ്ങൽ പഞ്ചായത്തിലെ ഗവ. ആയുർവേദ ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, വെള്ളാവൂരിലെ ഹോമിയോ ആശുപത്രി, ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്നതിനും വരുന്നതിനും ഇരു പഞ്ചായത്തുകളിലെയും ആൾക്കാർ ആശ്രയിച്ചിരുന്ന എളുപ്പ മാർഗമായിരുന്നു തൂക്കുപാലം. വെള്ളാവൂരിലെ ഗ്രാമീണ ചന്തയിലെത്തുന്നതിനും തൂക്കുപാലമായിരുന്നു ആശ്രയം. വിവിധ ആവശ്യങ്ങൾക്ക് കിലോമീറ്ററുകൾ അധികം സഞ്ചരിച്ച് കോട്ടാങ്ങൽ, വെള്ളാവൂർ പഞ്ചായത്തുകളുടെ പ്രദേശങ്ങളിൽ എത്തിയിരുന്നവരുടെ നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്​ തൂക്കുപാലം യാഥാർഥ്യമായത്. പ്രസിദ്ധമായ കോട്ടാങ്ങൽ ദേവീക്ഷേത്രത്തിലെ 28 പടയണിക്ക് ആയിരങ്ങൾ എത്തുന്നതും ഈ പാലത്തിലൂടെയാണ്. പടയണി കാലത്തിന് മുമ്പായി തൂക്കുപാലം പുനർനിർമിക്കാൻ നടപടി ഉണ്ടാകണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.