നിരണം ചുണ്ടൻ ചിങ്ങം ഒന്നിന് നീരണിയും

അഞ്ച് അമരക്കാരും ഏഴ് താളക്കാരും രണ്ട് ഇടിയന്മാരും 85 തുഴക്കാരും ചുണ്ടനെ നയിക്കും തിരുവല്ല: പത്തനംതിട്ട ജില്ലയിലെ ആദ്യ ചുണ്ടൻ വള്ളമെന്ന ഖ്യാതിയുമായി . ജനകീയ കൂട്ടായ്മയിൽ നിർമാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ചിങ്ങം ഒന്നായ 17ന് രാവിലെ 9.30നും പത്തേകാലിനും മധ്യേ ശിൽപി കോയിൽമുക്ക് ഉമാ മഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമികത്വത്തിൽ പമ്പയാറ്റിലെ ഇരതോട് കടവിൽ നടക്കും. 168 ദിവസംകൊണ്ടാണ് 128 അടി നീളമുള്ള വള്ളത്തിന്‍റെ നിർമാണം പൂർത്തിയാക്കിയത്. അഞ്ച് അമരക്കാരും ഏഴ് താളക്കാരും രണ്ട് ഇടിയന്മാരും 85 തുഴക്കാരുമാണ് ചുണ്ടനെ നയിക്കുക. നിരണം ബോട്ട് ക്ലബാണ് വള്ളത്തിന്‍റെ തുഴച്ചിലുകാർ. 5000 രൂപ മുതൽ അഞ്ചുലക്ഷം വരെയുള്ള ഓഹരിയുടമകളെ കണ്ടെത്തിയാണ് വള്ള നിർമാണത്തിന് ധനസമാഹരണം നടത്തിയത്. സെപ്റ്റംബർ നാലിന് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യ മത്സരത്തിൽ പങ്കെടുക്കുക. ആറാം തീയതി നടക്കുന്ന മാന്നാർ ജലോത്സവത്തിലും വള്ളം മത്സരിക്കും. വള്ളത്തിൽ അണിയാനുള്ള ആടയാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര നിരണം തൃക്കപാലീശ്വരം ക്ഷേത്ര സന്നിധിയിൽനിന്ന് അമരച്ചാർത്ത് ഏറ്റുവാങ്ങി ഞായറാഴ്ച രാവിലെ 11.30ന് ആരംഭിക്കും. മാലിക് ദിനാർ മസ്ജിദിൽ നിന്ന് വള്ളത്തിന്‍റെ കൂമ്പ് സ്വീകരിക്കും. ജറൂസലം മാർത്തോമ ദേവാലയത്തിൽനിന്നും കുമിളകളും നിരണം സെന്‍റ് മേരീസ് വലിയ പള്ളിയിൽനിന്നും ഇടിയനും നിരണം ബിലീവേഴ്സ് ദേവാലയത്തിൽ നിന്ന് നിരണം ചുണ്ടന്‍റെ പേര് ആലേഖനം ചെയ്ത ചെമ്പ് പാളിയും സ്വീകരിച്ച് ഘോഷയാത്ര വള്ളപ്പുരയിൽ എത്തും. 17ന് നടക്കുന്ന നീരണിയൽ ചടങ്ങിൽ ആന്‍റോ ആന്‍റണി എം.പി, ചലച്ചിത്ര സംവിധായകൻ ബ്ലസി, നടൻ ലാലു അലക്സ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് വള്ള സമിതി ഭാരവാഹികളായ റെജി അടിവാക്കൽ, റോബി തോമസ്, അജിൽ പുരക്കൽ, ജോബി ആലപ്പാട്, ജോബി ഡാനിയൽ , റെന്നി തേവേരിൽ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.