വഴിയിലെ സ്ലാബുകൾ തകർന്നു; ഭയാശങ്കയിൽ കുറുമ്പേശ്വരം

പത്ത് വർഷത്തിനിടെ സ്ലാബുകൾ ഓരോന്നായി തകർന്നു തിരുവല്ല: വീടുകളിലേക്കുള്ള വഴിയിലെ സ്ലാബുകൾ തകർന്നതുമൂലം വാഹനം ഉൾപ്പെടെ തോട്ടിൽ വീഴുമെന്ന ഭയാശങ്കയിൽ പരുമല കുറുമ്പേശ്വരം ഭാഗത്തെ പതിനഞ്ചോളം കുടുംബങ്ങൾ. കടപ്ര പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെടുന്ന കുടുംബങ്ങളാണ് ആശങ്കയോടെ ദിനങ്ങൾ തള്ളിനീക്കുന്നത്. കുറുമ്പേശ്വരം തോടിന് മുകളിലൂടെ കാൽനൂറ്റാണ്ട് മുമ്പാണ് കോൺക്രീറ്റ് സ്ലാബുകൾ ഉപയോഗിച്ച് പ്രദേശവാസികൾക്കായി 300 മീറ്റർ നീളത്തിലും അഞ്ചടി വീതിയിലും ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് റോഡ് നിർമിച്ചത്. കാലപ്പഴക്കംമൂലം കഴിഞ്ഞ പത്ത് വർഷമായി സ്ലാബുകൾ ഓരോന്നായി തകർന്നു. ചില ഭാഗങ്ങളിൽ സ്ലാബുകൾ തകർന്ന് വലിയ കുഴി രൂപപ്പെട്ടു. സ്ലാബുകളിൽ എറിയപങ്കും വിണ്ടുകീറി നിൽക്കുകയാണ്. ഇതോടെ ഇരുചക്ര വാഹന യാത്രപോലും ഏറെ ദുഷ്കരമായി മാറി. അടിയന്തര സാഹചര്യം ഉണ്ടായാൽ ഓട്ടോറിക്ഷകൾക്കുപോലും ഇവിടേക്ക് എത്താനാകാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. സ്ഥലപരിചയമില്ലാത്ത നിരവധി ഇരുചക്ര വാഹന യാത്രക്കാർക്ക് റോഡിലെ കുഴിയിൽ വീണ് പരിക്കേൽക്കാറുള്ളതായും നാട്ടുകാർ പറഞ്ഞു. വെള്ളപ്പൊക്ക കാലത്ത് വഴിയേത് കുഴിയേത് എന്ന് തിരിച്ചറിയാനാകത്തതും അപകട ഭീഷണി ഉയർത്തുന്നു. പഞ്ചായത്തിലും ഇറിഗേഷൻ വകുപ്പിലും നിരന്തരമായി പരാതികൾ നൽകിയിട്ടും ഫലമില്ലാത്ത അവസ്ഥയാണുള്ളതെന്ന് പ്രദേശവാസികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.