ജലവിതരണ പൈപ്പിൽ അടിക്കടി പൊട്ടൽ തിരുവല്ല-അമ്പലപ്പുഴ പാത നവീകരണം നീളുന്നു

തിരുവല്ല: തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയുടെ നിർമാണ പൂർത്തീകരണത്തിന് വിലങ്ങുതടിയായി ജലവിതരണ വകുപ്പ്. മൂന്ന് മാസം മുമ്പ് രണ്ടാം ഘട്ട ടാറിങ് പൂർത്തിയായ റോഡിൽ ജല വിതരണക്കുഴൽ പൊട്ടുന്നത് മൂലം പലഭാഗങ്ങളും കുഴിക്കുന്നതാണ് നിർമാണം പൂർത്തിയാക്കാൻ തടസ്സം. പൊടിയാടി മുതല്‍ കുരിശുകവല വരെയുള്ള ഭാഗത്താണ് പൈപ്പ് പൊട്ടല്‍. ഉണ്ടപ്ലാവിന് സമീപം കഴിഞ്ഞ ദിവസം എടത്വയിലേക്കുള്ള പമ്പിങ് മെയിനിലെ പ്രധാന പൈപ്പ് പൊട്ടി. അറ്റകുറ്റപ്പണിക്കായി ആറുമീറ്ററോളം ദൂരത്തില്‍ കുഴിയെടുത്തതോടെ റോഡിന്റെ പകുതിഭാഗം ഗതാഗതം തടസ്സപ്പെട്ടു. തിരക്കേറുമ്പോള്‍ ഗതാഗതക്കുരുക്കായി. 500 എം.എം പൈപ്പിലാണ് ചോര്‍ച്ച ഉണ്ടായത്. നവീകരിച്ചതോടെ റോഡിന് വീതിയും ഉയരവും കൂടി. ജലം പുറത്തേക്കുവരുന്ന ഭാഗത്തല്ല പൊട്ടല്‍. ഇതുകണ്ടെത്താന്‍ നീളത്തില്‍ കുഴിയെടുക്കേണ്ടിവന്നു. താഴ്ചകൂടുതലായതിനാല്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ചോര്‍ച്ചയുള്ള ഭാഗം മുറിച്ചുനീക്കാന്‍ കഴിഞ്ഞില്ല. മണ്ണുമാന്തിയുടെ സഹായത്തോടെയാണ് പൊട്ടിച്ചുമാറ്റേണ്ടിവന്നത്. ഇതും കുഴിയുടെ വലുപ്പം കൂട്ടി. ബുധനാഴ്ച രാത്രിയോടെ ചോര്‍ച്ച പരിഹരിച്ചെങ്കിലും കുഴികള്‍ മൂടിയിട്ടില്ല. മൂന്നു മാസത്തിനിടെ നാലിടത്ത് റോഡില്‍ പൈപ്പ് പൊട്ടിയിട്ടുണ്ട്. അര്‍ബന്‍ ബാങ്കിനു സമീപം സ്ഥിരം പൊട്ടലുണ്ട്. കച്ചേരിപ്പടിയിലും ഇടക്കിടെ ചോര്‍ച്ച പ്രത്യക്ഷപ്പെടും. പൊടിയാടി പമ്പിനോട് ചേര്‍ന്ന ഭാഗത്ത് പൈപ്പ് ലൈന്‍ മാറ്റിയിട്ടഭാഗത്ത് ചോര്‍ച്ച ഉണ്ടായിരുന്നു. ഇവിടെ കുഴി മൂടിയിട്ടില്ല. പൊടിയാടി കഴിഞ്ഞുള്ള കലുങ്കിനു സമീപം പൈപ്പ് പൊട്ടല്‍ പരിഹരിച്ച ഭാഗത്ത് നടപ്പാത പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ല. പൈപ്പ് പൊട്ടല്‍ മൂലമാണ് പഴയ പാതയില്‍ സ്ഥിരം കുഴികള്‍ ഉണ്ടായതും അപകടങ്ങള്‍ കൂടിയതും. കുട്ടനാട്ടിലേക്കുള്ള 500 എം.എം പൈപ്പ് ലൈന്‍ റോഡില്‍നിന്ന് അരികിലേക്ക് മാറ്റിയിടാതെയാണ് നവീകരണം നടത്തിയത്. പൊടിയാടി മുതല്‍ കുരിശുകവലവരെയുള്ള അഞ്ചുകിലോമീറ്ററാണ് നവീകരണം നടത്തിവരുന്നത്. ടാറിങ് ഉൾപ്പെടെ പ്രധാന ജോലികള്‍ പൂര്‍ത്തിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.