വീടുകയറി ആക്രമണം; ഒളിവിലായിരുന്ന സഹോദരങ്ങൾ അറസ്റ്റിൽ

തിരുവല്ല: നിലംനികത്തലുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വള്ളംകുളത്ത് വീടുകയറി ആക്രമിച്ച് ഗൃഹനാഥനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി മാമ്മൂട് ചൂരപ്പാടി പാലമറ്റം കോളനിയിൽ ജിഷ്ണു (മനു -26), സഹോദരൻ ജിതിൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ അടുത്ത ബന്ധുവും സംഭവത്തിൽ ഒന്നാം പ്രതിയുമായ വള്ളംകുളം അംബേദ്കർ കോളനിയിൽ പ്രദീപിനെ (43) കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. വള്ളംകുളം ഈസ്റ്റ് ശ്രീകണ്ഠ സദനത്തിൽ ശശിധരൻ നായരെ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുകയും ഭാര്യ സോണിയെ മർദിക്കുകയും ചെയ്തെന്നാണ് കേസ്. മാർച്ച് 27ന് രാത്രി ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ ബുധനാഴ്ച വൈകീട്ടോടെ തിരുവല്ല സി.ഐ പി.എസ്. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം കാവാലത്തെ ബന്ധുവീട്ടിൽനിന്നാണ് പിടികൂടിയത്. ശശിധരൻ നായരും പ്രദീപിന്റെ അയൽവാസിയും തമ്മിൽ നിലംനികത്തലുമായി ബന്ധപ്പെട്ട തർക്കമാണ് വീടുകയറിയുള്ള ആക്രമണത്തിൽ കലാശിച്ചത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പിടിയിലായ ജിഷ്ണുവിനെതിരെ തൃക്കൊടിത്താനം, പുളിങ്കുന്ന് പൊലീസ് സ്റ്റേഷനുകളിൽ വധശ്രമമടക്കം മൂന്ന് കേസും ചങ്ങനാശ്ശേരി എക്സൈസ് ഓഫിസിൽ കഞ്ചാവ് കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.