തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ചത്ത ആട്ടിൻകുട്ടികൾ
ഒറ്റപ്പാലം: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഏഴ് ആട്ടിൻകുട്ടികൾ ചത്തു. വരോട് മുളക്കൽ സിദ്ദിഖിന്റ 15 ദിവസം പ്രായമായ ആട്ടിൻകുട്ടികളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ നാല് വരെ ആടുകൾ കൂട്ടിനകത്ത് സുരക്ഷിതരായിരുന്നെന്ന് പറയുന്നു. എന്നാൽ, ആറോടെ പ്രഭാത സവാരിക്കിറങ്ങിയ ചിലരാണ് ആടുകൾ ചത്ത് കിടക്കുന്ന വിവരം അറിയിച്ചത്. ഇരുമ്പ് കൂടിന്റെ അടിഭാഗത്ത് പാകിയിരുന്ന മരപ്പലക നീക്കിയാണ് ആട്ടിൻകുട്ടികളെ കൊന്നത്. നാലെണ്ണത്തിനെ കൂടിന്റെ അടിഭാഗത്തെ പലക നീക്കിയ വിടവിലൂടെ പുറത്തേക്ക് വലിച്ചിഴച്ചാണ് കൊന്നിരിക്കുന്നത്. മൂന്നെണ്ണം കൂടിനകത്ത് ചത്ത നിലയിലായിരുന്നു.
എട്ടു വർഷത്തിലേറെയായി ഉപജീവനത്തിനായി സിദ്ദിഖിെൻറ കുടുംബം ആടുകളെ വളർത്തിവരികയാണ്. ഒറ്റപ്പാലം മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻമാരായ ഡോ. അജിത്ത് കൃഷ്ണൻ, ഡോ. പി. ഗോകുൽ എന്നിവർ സ്ഥലത്തെത്തി. ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി സിദ്ദിഖിന് നഷ്ടപരിഹാരം നൽകാൻ നടപടികൾ സ്വീകരിക്കുമെന്ന് ഡോ. അജിത്ത് കൃഷ്ണൻ അറിയിച്ചു.
വാർഡ് കൗൺസിലർ പി.ആർ. ശോഭന, മുൻ കൗൺസിലർമാരായ കെ. അബ്ദുൾ നാസർ, കെ. സുരേഷ്‌കുമാർ എന്നിവരും സ്ഥലത്തെത്തിയിരുന്നു. വരോട് മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.