ഫസൽ
ഒറ്റപ്പാലം: തണ്ടപ്പേർ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങവെ വാണിയംകുളം ഒന്ന് വില്ലേജ് ഓഫിസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി. 500 രൂപ വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഫസലിനെയാണ് കൈയോടെ പിടികൂടിയത്. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. കോതകുറുശ്ശി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള 63 സെന്റിന് തണ്ടപ്പേർ ലഭിക്കാനായി ഒമ്പതിന് വില്ലേജ് ഓഫിസിൽ അപേക്ഷ സമർപ്പിച്ചു. സ്ഥലപരിശോധന കഴിഞ്ഞതോടെ തണ്ടപ്പേർ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ 1,000 രൂപ കൈക്കൂലിയായി ഫസൽ ആവശ്യപ്പെട്ടു. പരാതിക്കാരനിൽനിന്നും കൈവശമുണ്ടായിരുന്ന 500 രൂപ അപ്പോൾ വാങ്ങുകയും ബാക്കി സർട്ടിഫിക്കറ്റിനായി വരുമ്പോൾ നൽകണമെന്നും പറഞ്ഞു.
പിന്നീട് പരാതിക്കാരന്റെ ബന്ധു 24ന് വില്ലേജ് ഓഫിസിലെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റിയ വേളയിൽ 500 രൂപ ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരൻ നൽകുമെന്ന് അറിയിച്ചു. തുടർന്ന് 500 രൂപ 28ന് വില്ലേജ് ഓഫിസിൽ എത്തിച്ചുതരണമെന്ന് പരാതിക്കാരനെ ഫസൽ വിളിച്ചറിയിച്ചു. തുടർന്ന് പരാതിക്കാരൻ പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു.
500 രൂപ ഫസലിന്റെ സ്കൂട്ടറിന്റെ മൊബൈൽ ഫോൺ ഹോൾഡറിൽ വെക്കാൻ നിർദേശിക്കുകയും തുക ഫസൽ എടുക്കാൻ നേരം വിജിലൻസ് കൈയോടെ പിടികൂടുകയുമായിരുന്നു. പ്രതിയെ തൃശൂരിലെ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് സംഘം അറിയിച്ചു. അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.