മങ്കര: നിരന്തര പ്രതിഷേധങ്ങൾക്കും പരാതികൾക്കുമൊടുവിൽ മങ്കര കണ്ണങ്കടവ് തടയണയിൽ ഷട്ടറിടാൻ നടപടിയൊരുങ്ങുന്നു. മേഖലയിലെ കർഷകരുടെ പരാതിയെ തുടർന്നാണ് ഇറിഗേഷൻ വകുപ്പ് നടപടി തുടങ്ങിയത്. കഴിഞ്ഞ ദിവസം ബന്ധപ്പെട്ട ജീവനക്കാർ സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി.
നിർമാണം പൂർത്തീകരിച്ച തടയണയിൽ വർഷങ്ങളായിട്ടും ഷട്ടറില്ലാത്തതിനാൽ വെള്ളം വ്യാപകമായി പാഴായി പോകുന്ന അവസ്ഥയായിരുന്നു. കർഷകരായ ഷൺമുഖൻ, പൊതുപ്രവർത്തകൻ ശംസുദ്ദീൻ മങ്കര, അയ്യൂബ് എന്നിവർ ഇക്കാര്യം സൂചിപ്പിച്ച് കലക്ടർക്കും ജലസേചന അധികൃതർക്കും മാസങ്ങൾക്ക് മുമ്പ് പരാതി നൽകിയിരുന്നു. വെള്ളം പാഴാകുന്ന അവസ്ഥയെകുറിച്ച് ‘മാധ്യമം’ കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു.
ഇറിഗേഷൻ ഓവർസിയർ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തടയണക്ക് വേണ്ട ഷട്ടറുകളുടെ കണക്കുകളും അളവുകളും ശേഖരിച്ചത്. ഫൈബർ ഷട്ടറുകളാണ് സ്ഥാപിക്കുക. നേരത്തെ മരപ്പലക ഉപയോഗിച്ചായിരുന്നു ഷട്ടറുകൾ സ്ഥാപിച്ചിരുന്നത്. ഉടൻ തന്നെ 11 ഷട്ടർ സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കൃഷി ആവശ്യങ്ങൾക്കും കുടിവെള്ള ക്ഷാമവും പരിഹരിക്കാനാണ് ലക്ഷങ്ങൾ മുടക്കി തടയണ നിർമിച്ചത്. വെള്ളം പാഴാകുന്നതോടെ മേഖലയിൽ ജലക്ഷാമം രൂക്ഷമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.