ഡിജിറ്റല്‍ റീസർവേ: ഭൂമി വിവരങ്ങൾ വിരല്‍ത്തുമ്പിലെത്തിക്കും -മന്ത്രി കെ. രാജന്‍
പാലക്കാട്: ഡിജിറ്റല്‍ റീസർവേ പൂര്‍ത്തീകരിക്കുന്നതോടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും നിമിഷനേരം കൊണ്ട് വിരല്‍ത്തുമ്പില്‍ എത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. കേരളത്തിലെ എല്ലാ വില്ലേജ് ഓഫിസുകളിലും ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാവുകയാണ്.
രജിസ്‌ട്രേഷന്‍ വകുപ്പുമായി ഇത് ബന്ധിപ്പിക്കുന്നതോടെ ഭൂമി ക്രയവിക്രയങ്ങള്‍ എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാൾ ഉദ്ഘാടനവും കേരള ഭൂരേഖ നവീകരണ മിഷന്‍ പൂര്‍ത്തിയാക്കിയ ജില്ല ഡിജിറ്റലൈസേഷന്‍ സെന്ററും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, കലക്ടര്‍ മൃണ്മയി ജോഷി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സുരേഷ് ബാബു, ടി. സിദ്ധാർഥന്‍, കെ.ആര്‍. ഗോപിനാഥ്, അഡ്വ. കെ. കുശലകുമാര്‍, എ. രാമസ്വാമി, കളത്തില്‍ അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.
'എല്ലാവരെയും ഭൂമിയുടെ ഉടമകളാക്കുക ലക്ഷ്യം'
പാലക്കാട്: എല്ലാവരെയും ഭൂമിയുടെ ഉടമകളാക്കുകയാണ് സര്‍ക്കാര്‍ നയമെന്നും അടുത്ത നാലുവര്‍ഷം കൊണ്ട് ഇതിനുള്ള പ്രവര്‍ത്തനത്തിന് പൊതുരൂപം നല്‍കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. കൊഴിഞ്ഞാമ്പാറയില്‍ ജില്ലയിലെ സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ട് ആകുന്നതിനൊപ്പം ജീവനക്കാരും സ്മാര്‍ട്ടായി സഹകരിക്കണം. സാങ്കേതികവിദ്യ ഉപയോഗിച്ച് എല്ലാ രേഖകളും ആവശ്യക്കാരന്റെ കൈവെള്ളയില്‍ എത്തിക്കുകയാണ് സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്ദേശ്യമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടികളിൽ എം.എല്‍.എമാരായ കെ. ബാബു, എ. പ്രഭാകരന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ അധ്യക്ഷത വഹിച്ചു.
പരിപാടിയില്‍ കലക്ടര്‍ മൃണ്മയി ജോഷി, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സൻ പ്രിയ അജയന്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ മാധുരി പത്മനാഭന്‍, മിനി മുരളി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ്, മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍, വാര്‍ഡ് അംഗങ്ങളായ ഹസീന ബാനു, പ്രീത, എ.ഡി.എം മണികണ്ഠന്‍, റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ ഇന്‍-ചാര്‍ജ് എന്‍.കെ. കൃപ, പാലക്കാട് നഗരസഭ കൗണ്‍സിലര്‍ സെയ്തു മീരാന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ. കൃഷ്ണന്‍കുട്ടി, കെ. വേലു, കെ.ആര്‍. ഗോപിനാഥ്, ബാബു വെണ്ണക്കര, എം.എം. കബീര്‍, എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.