തുഞ്ചന്‍ ഉത്സവത്തിന് ​മേയ് 11ന് തുടക്കമാകും

തിരൂര്‍: ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ മേയ് 11 മുതല്‍ 14 വരെ നടക്കും. 11ന് ചരിത്രകാരി റൊമീലാ ഥാപ്പര്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിക്കും. തുഞ്ചന്‍ സ്മാരക പ്രഭാഷണം സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍ നിര്‍വഹിക്കും. പുസ്തകോത്സവം ഉദ്ഘാടനം ആര്‍ട്ടിസ്റ്റ് മദനനും കലോത്സവം ഉദ്ഘാടനം നടൻ ഇന്നസെന്റും നിര്‍വഹിക്കും. ഉച്ചക്കുശേഷം ആകാശവാണി കോഴിക്കോട് നിലയം അവതരിപ്പിക്കുന്ന കവി സമ്മേളനത്തില്‍ 13 കവികള്‍ കവിത അവതരിപ്പിക്കും. മേയ് 12ന് രാവിലെ എഴുത്താണി എഴുന്നള്ളിപ്പും തുടര്‍ന്ന് കേന്ദ്രസാഹിത്യ അക്കാദമിയും തുഞ്ചന്‍ സ്മാരക ട്രസ്റ്റും ചേര്‍ന്ന്​ നടത്തുന്ന 'സ്വാതന്ത്ര്യാനന്തര ഭാരതീയ സാഹിത്യം' ദേശീയ സെമിനാറും നടക്കും. പ്രഭാവര്‍മ, കെ. ജയകുമാര്‍, കെ. ശ്രീനിവാസറാവു, അനില്‍ വള്ളത്തോള്‍, വിശ്വാസ് പാട്ടീല്‍, മെഡിപ്പള്ളി രവികുമാര്‍, കെ.വി. സജയ്, അരുണ്‍ കമല്‍, ഒ.എല്‍. നാഗഭൂഷണറാവു എന്നിവര്‍ സംസാരിക്കും. മൂന്നാം ദിവസം 'സ്വാതന്ത്ര്യസമരവും സ്ത്രീകളും' സെമിനാറില്‍ കെ.പി. മോഹനന്‍, വൈശാഖന്‍, കെ.സി. നാരായണന്‍, സുനില്‍ പി. ഇളയിടം, പി.ബി. ലാല്‍കര്‍, ടി.വി. സുനീത എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 14ന് കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ 'സമകാല കേരളവും സ്ത്രീ സ്വത്വാവിഷ്‌കാരങ്ങളും' സെമിനാര്‍ നടത്തും. സാറാ ജോസഫ്, വി.എസ്. ബിന്ദു, സോണിയ, പി.എം. ആതിര, ആലങ്കോട് ലീലാകൃഷ്ണന്‍, ഖദീജ മുംതാസ്, ഷംസാദ് ഹുസൈന്‍, കെ. മുരളീധരന്‍ എന്നിവര്‍ സംസാരിക്കും. വൈകീട്ട് സമാപന സമ്മേളനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. 11ന് വിദ്യാധരനും വി.ടി. മുരളിയും അവതരിപ്പിക്കുന്ന പാട്ടിന്റെ പാലാഴി സംഗീതവിരുന്ന്, 12ന് ഷബീര്‍ അലിയുടെ ഗസല്‍, 13ന് തിരുവനന്തപുരം സൗപര്‍ണികയുടെ ഇതിഹാസം നാടകം, 14ന് കെ.പി. രാകേഷിന്റെ ഭരതനാട്യം, മിനി പ്രമോദ് മേനോന്റെ മോഹിനിയാട്ടം എന്നിവയും നടക്കും. പ്രമുഖ പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവം, ദ്രുതകവിത രചനാമത്സരം, സാഹിത്യക്വിസ്, അക്ഷരശ്ലോകം എന്നിവയും ഉത്സവത്തിന്റെ ഭാഗമായുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.