ഡയാലിസിസ്: വിദഗ്​ധ പരിശീലനം നൽകുമെന്ന്​ ഡി.എം.ഒ

ഒറ്റപ്പാലം: ഡയാലിസിസ് വേളകളിൽ ചില സാഹചര്യങ്ങളിൽ രോഗിക്ക് അമിത രക്തസ്രാവമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫിസറുടെ വിശദീകരണം. ഡയാലിസിസിന് ഫിസ്റ്റുല ഇടുന്ന സമയത്തോ അതിനു രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് രോഗിയെയോ കൂട്ടിരുപ്പുകാരെയോ ബോധ്യപ്പെടുത്തുമെന്നും ഡി.എം.ഒ പരാതിക്കാരന് മറുപടി നൽകി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ തോട്ടക്കര സ്വദേശിക്ക് ഡയാലിസിസ് നൽകിയതിനെ തുടർന്ന് അമിത രക്തസ്രാവമുണ്ടായത് വിവാദമായിരുന്നു. രക്തം പുരണ്ട വസ്ത്രവുമായി നഗരസഭ കാര്യാലയത്തിലെത്തി അധ്യക്ഷയോട് ഇദ്ദേഹം പരാതി അറിയിച്ചിരുന്നു. ഇതേ തുടർന്ന് കൗൺസിലർ സി. സുജിത്ത് നൽകിയ പരാതിയെ തുടർന്നാണ് ഡി.എം.ഒയുടെ വിശദീകരണം. അതേസമയം, ഡയാലിസിസ് യൂനിറ്റിലെ സ്റ്റാഫ് നഴ്‌സുമാർക്ക് ഡയാലിസിസുമായി ബന്ധപ്പെട്ട് പരിശീലനം നൽകാൻ നടപടി സ്വീകരിച്ചതായി ഡി.എം.ഒ മറുപടിയിൽ അറിയിച്ചു. പരിശീലനം പൂർത്തിയാകുന്ന മുറക്ക് ജൂൺ ഒന്ന് മുതൽ പ്രതിദിനം ഡയാലിസിസിന്‍റെ എണ്ണം 90 ആയി ഉയർത്തും. യൂനിറ്റിന്‍റെ മേൽനോട്ടം ഡയാലിസിസിന് ചുമതലയുള്ള ഡോക്ടറെ ചുമതലപ്പെടുത്തി. എൻ.എച്ച്.എമ്മിൽനിന്ന് കൂടുതൽ സ്റ്റാഫ് നഴ്‌സുമാരെയും ഒരു ഡയാലിസിസ് ടെക്നീഷ്യനെയും നിയമിക്കും. ആർ.എസ്.ബി.വൈ, എച്ച്.എം.സി വഴിയും കൂടുതൽ ജീവനക്കാരെ നിയമിക്കാവുന്നതാണെന്നും ഡി.എം.ഒ മറുപടി കത്തിൽ അറിയിച്ചിട്ടുണ്ട്. ആശുപത്രിയിൽനിന്ന് മലിനജലം റോഡിലേക്ക് ഒഴുകുന്നത് പരിഹരിച്ചതായും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.