അത്താണിക്കൽ കച്ചേരിക്കുന്നിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ
വള്ളിക്കുന്ന്: അത്താണിക്കൽ കച്ചേരിക്കുന്ന് വളവിൽ ഇരുട്ടിന്റെ മറവിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളി. ഒലിപ്രംകടവ്, കച്ചേരിക്കുന്ന്, റെയിൽവേ പരിസരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യവും മലിനജലവും തള്ളുന്നതിന് പിന്നിൽ സംഘടിത സംഘങ്ങൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇതിനെതിരെ കർശന നടപടി സ്വീകരിക്കും.
ചെറിയ ടാങ്കറുകളാക്കി മാറ്റിയ വാഹനങ്ങളാണ് നമ്പർ പ്ലേറ്റുകൾ മറച്ചുവെച്ച് കൂടുതലായും ഇതിനായി ഉപയോഗിക്കുന്നതെന്ന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ പറഞ്ഞു. പ്രസിഡന്റിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ ബിന്ദു വിനോദ്, വിബി, കൃഷ്ണകുമാർ തറോൽ, കെ.വി. അജയ് ലാൽ എന്നിവർ സ്ഥലം സന്ദർശിച്ചു. പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി. മാലിന്യം തള്ളിയ പ്രദേശത്തിന്റെ അരികിൽ സ്ഥിതി ചെയ്യുന്ന ജല അതോറിറ്റിയുടെ കിണറ്റിലെ പമ്പിങ് താൽകാലികമായി നിർത്തിവെക്കാനും സൂപ്പർ ക്ലോറിനേഷൻ നടത്താനും നിർദേശം നൽകി. പൊലീസ്, ആരോഗ്യവകുപ്പ്, പി.ഡബ്ല്യു.ഡി എന്നിവയുമായി ചേർന്ന് പരിശോധന ശക്തമാക്കും. പൊതുസ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നേരത്തെ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.