10 വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് 30 വർഷം കഠിന തടവും പിഴയും
മഞ്ചേരി: 10 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ 58കാരന് വിവിധ വകുപ്പുകളിലായി 30 വര്‍ഷം കഠിന തടവും 70,000 രൂപ പിഴയും. മഞ്ചേരി തുറക്കല്‍ പള്ളിയറക്കല്‍ വീട്ടില്‍ എ. ശിവനാരായണനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി (രണ്ട്) ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. പ്രതി പിഴയടക്കുന്നപക്ഷം തുക അതിജീവിതക്ക് നല്‍കണം. ഇതിനു പുറമെ സര്‍ക്കാറിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്ന് അതിജീവിതക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ കോടതി ജില്ല ലീഗല്‍ സർവിസസ് അതോറിറ്റിക്ക് നിര്‍ദേശം നല്കി.
2024 ഏപ്രില്‍ 23നാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഭയന്ന കുട്ടി ജോലി കഴിഞ്ഞെത്തിയ മാതാവിനോട് പീഡന വിവരം വെളിപ്പെടുത്തി. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മഞ്ചേരി പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിച്ചു.
മഞ്ചേരി പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന സി.സി. ബസന്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന കെ.എം. ബിനീഷാണ് പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.എന്‍. മനോജ് 15 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 22 രേഖകൾ ഹാജരാക്കി. എ.എസ്.ഐ ആയിഷ കിണറ്റിങ്ങലായിരുന്നു പ്രോസിക്യൂഷന് അസി. ലൈസണ്‍ ഓഫിസര്‍. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.