മലപ്പുറം: വെഹിക്കിൾ സൂപ്പർവൈസർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയിലെ 40 ജീവനക്കാരെക്കൂടി തിങ്കളാഴ്ച പരിശോധനക്ക് വിധേയരാക്കി. എല്ലാവരുടെയും ഫലം നെഗറ്റിവാണ്.
ഡിപ്പോയിൽ നിന്നുള്ള മുഴുവൻ സർവിസുകളും നിർത്തിവെച്ചിരിക്കുകയാണ്. ഇത് ബുധനാഴ്ച പുനരാരംഭിക്കുമെന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു. തിരൂർ-മഞ്ചേരി, പാലക്കാട്-കോഴിക്കോട് റിലേ, തൃശൂർ റൂട്ടുകളിലാണ് സർവിസ്. സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പ്രവർത്തിക്കുന്നുണ്ട്.
മലപ്പുറം താലൂക്ക് ആശുപത്രി, കരിപ്പൂർ വിമാനത്താവളം എന്നിവിടങ്ങളിലാണ് മെക്കാനിക്കുകളും ഡ്രൈവർമാരും കണ്ടക്ടർമാരുമുൾപ്പെടെയുള്ളവർക്ക് ആൻറിെജൻ പരിശോധന നടത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ സാമ്പിൾ നൽകിയവർ ക്വാറൻറീനിലാണ്. ചെർപ്പുളശ്ശേരി സ്വദേശിയായ 53കാരനാണ് വൈറസ് ബാധ.
ഇദ്ദേഹവുമായി സമ്പർക്കമുണ്ടായ ജില്ല ട്രാൻസ്പോർട്ട് ഓഫിസറും ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം ഒമ്പതുപേർ നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധന ഫലം വരാനുണ്ട്. ഞായറാഴ്ച ഡിപ്പോ അണുമുക്തമാക്കിയിരുന്നു. 48 മണിക്കൂറിനുശേഷം സർവിസ് പുനരാരംഭിച്ചാൽ മതിയെന്നാണ് ആരോഗ്യവകുപ്പ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.