കോട്ടക്കൽ: സേവന തൽപരരായ ഉത്തമ പൗരന്മാരെ സൃഷ്ടിക്കാൻ സ്കൗട്ട് ആൻഡ് ഗൈഡിലൂടെ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടക്കലിൽ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന കാമ്പോരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ലഹരിക്കെതിരെയുള്ള പ്രചാരണത്തിലും നിർധനർക്ക് വീടൊരുക്കുന്നതിലും മുൻനിരയിലെത്താൻ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾക്ക് കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. നാൽപതോളം വിദ്യാഭ്യാസ ജില്ലകളിൽനിന്നുള്ള 4000ത്തിൽപരം സ്കൗട്ട് ഗൈഡ് വിദ്യാർഥികളും പരിശീലകരുമാണ് പങ്കെടുക്കുന്നത്. മാർച്ച് പാസ്റ്റ്, ബാൻഡ് ഡിസ് പ്ലേ , സാഹസിക- കലാപ്രകടനങ്ങൾ, പയനിയറിങ് പ്രോജക്ട്, ക്രാഫ്റ്റ് എക്സിബിഷൻ, ഫുഡ് പ്ലാസ തുടങ്ങിയ കല -കായിക -പ്രദർശന പരിപാടികൾക്കാണ് രാജാങ്കണം വേദിയാകുന്നത്. കോട്ടക്കൽ നഗരസഭ പ്രതിപക്ഷ നേതാവ് ടി. കബീർ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ, മലപ്പുറം നഗരസഭ കൗൺസിലർമാരായ സുരേഷ്, സനില പ്രവീൺ, പ്രധാനാധ്യാപകൻ എം.വി. രാജൻ, ആർ.കെ. ബിനു, ജെ. എഡ്വേർഡ് തുടങ്ങിയവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് സ്വാഗതവും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ. പ്രഭാകരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.