കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ കൊണ്ടോട്ടി നഗരമധ്യത്തില്‍ കെ.എസ്.ആര്.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ച് നടുറോഡില്‍ മറിഞ്ഞ സംഭവം നിയന്ത്രണമില്ലാതെ തുടരുന്ന ബസുകളുടെ അമിത വേഗത്തിന്റെയും മത്സരയോട്ടത്തിന്റെയും ബാക്കിപത്രം. മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസിനെ മറികടക്കാന്‍ അമിത വേഗതയിലെത്തിയ കെ.എസ്.ആര്.ടി.സി ബസ് ശ്രമിച്ചതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികളായ നാട്ടുകാരും വ്യാപാരികളും പറയുന്നു. ഇത് സാധൂകരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കോഴിക്കോട് മുതല്‍ വള്ളുവമ്പ്രം വരെ ദേശീയപാതയില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം പതിവാണ്. മോങ്ങം, കൊണ്ടോട്ടി, പുളിക്കല്‍, രാമനാട്ടുകര തുടങ്ങി തിരക്കേറിയ നഗരങ്ങളില്‍ പോലും നിരത്തില്‍ വേഗം കുറക്കാത്ത സ്വകാര്യ ബസുകളോട് കെ.എസ്.ആര്.ടി.സിയും മത്സരിക്കുന്നത് യാത്രക്കാരുടെ ജീവന് പന്താടുന്ന സ്ഥിതിയാണുണ്ടാക്കുന്നത്. പാലക്കാട്, മഞ്ചേരി ഭാഗങ്ങളില്‍നിന്ന് വരുന്ന സ്വകാര്യ, കെ.എസ്.ആര്.ടി.സി ബസുകള്‍ വള്ളുവമ്പ്രം മുതല്‍ കോഴിക്കോട് വരെയും തിരിച്ചും ചീറിപ്പായുമ്പോള്‍ മറ്റു വാഹനങ്ങള്‍ വഴിമാറിയില്ലെങ്കില്‍ അപകടം ഉറപ്പാണ്. ഇരുചക്ര വാഹനങ്ങളും ചെറു വാഹനങ്ങളുമാണ് ഈ ഭീകരതക്ക് പലപ്പോഴും ഇരയാകുന്നത്.
ചെറിയ സമയത്തിന്റെ ഇടവേളകളാണ് സ്വകാര്യ ബസുകളെ മത്സരയോട്ടത്തിന് പ്രേരിപ്പിക്കുന്നതെങ്കില്‍ സമയനിഷ്ഠ തീരെ പാലിക്കാതെയെത്തുന്ന കെ.എസ്.ആര്.ടി.സി ബസുകളും ഇതേ രീതിയില്‍ വേഗനിയന്ത്രണമില്ലാതെ ഓടുമ്പോള്‍ ജീവന് പണയപ്പെടുത്തിയാണ് യാത്രക്കാര്‍ ലക്ഷ്യസ്ഥലങ്ങളിലെത്തുന്നത്. ഗതാഗത നിയമങ്ങള്‍ സ്വകാര്യ ബസുകളെയെന്ന പോലെ കെ.എസ്.ആര്.ടി.സി ബസുകളും പാലിക്കുന്നില്ലെന്ന പരാതി വ്യാപകമായിട്ടും പരിശോധനയോ ഇടപെടലോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. റോഡില്‍ വാഹന പരിശോധന നടത്തുന്ന പൊലീസ് ബസുകളെ പരിഗണിക്കാറേയില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയും ദേശീയപാതയില്‍ നാമമാത്രമാണ്. ഇതും മത്സരയോട്ടത്തിന്റെ ആക്കം കൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.