കൊണ്ടോട്ടി മിനി സിവില്‍ സ്റ്റേഷന്; സ്ഥലം സംബന്ധിച്ച് അഭിപ്രായ ഭിന്നത
കൊണ്ടോട്ടി: താലൂക്ക് ഓഫിസ് ഉള്‍പ്പെടെ കൊണ്ടോട്ടിയിലെ പ്രധാന സര്‍ക്കാര്‍ ഓഫിസുകളെല്ലാം ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത നിർദിഷ്ട മിനി സിവില്‍ സ്റ്റേഷനായി കെട്ടിടം നിർമിക്കാനുള്ള സ്ഥലം സംബന്ധിച്ച് വിവാദം. നഗരമധ്യത്തിലെ മത്സ്യമൊത്ത വിപണന മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് സിവില്‍ സ്റ്റേഷന് കെട്ടിടമൊരുക്കുന്നതിനെച്ചൊല്ലിയാണ് അഭിപ്രായ ഭിന്നത ശക്തമായത്.
നിലവിലെ മത്സ്യ മാര്‍ക്കറ്റ് ഇല്ലാതാക്കി സിവില്‍ സ്റ്റേഷന് കെട്ടിടം നിർമിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ബഹുഭൂരിപക്ഷം തൊഴിലാളി സംഘടനകളും. ഇതേ നിലപാടുതന്നെ കഴിഞ്ഞ ദിവസം സി.പി.ഐയും സ്വീകരിച്ചിരുന്നു.
എന്നാല്‍, ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധം നഗരമധ്യത്തില്‍തന്നെയാണ് സിവില്‍ സ്റ്റേഷന് കെട്ടിടം ഒരുക്കേണ്ടതെന്ന് വ്യാപാരികളും ആവശ്യപ്പെടുന്നു. മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് സിവില്‍ സ്റ്റേഷന് അനുയോജ്യമെന്ന് ജില്ല കലക്ടറും എം.എല്‍.എയുമുൾപ്പെട്ട സംഘം വിലയിരുത്തിയതോടെയാണ് നിലപാട് വ്യക്തമാക്കി വിവിധ സംഘടനകളും പാര്‍ട്ടികളും രംഗത്തെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച ടി.വി. ഇബ്രാഹിം എം.എല്‍.എ, ജില്ല കലക്ടര്‍ വി.ആര്. വിനോദ്, നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റാബി, സ്ഥിരംസമിതി അധ്യക്ഷര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം ആറ് ഇടങ്ങള്‍ പരിശോധിച്ച ശേഷമാണ് മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് സിവില്‍ സ്റ്റേഷന് കെട്ടിട നിർമാണത്തിന് അഭികാമ്യമെന്ന ധാരണയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.