തിരൂരങ്ങാടി: വലിയ നിശാശലഭങ്ങളിലെ ആൺവർഗ ചിത്രശലഭമായ അറ്റ്ലസ് മോത്തിനെ ചേളാരിയിൽ കണ്ടെത്തി. ജല അതോറിറ്റിയുടെ ജലശുദ്ധീകരണ ശാലക്ക് പിറകിൽ ഓപറേറ്റർ രജീഷ് കുന്നത്താണ് ഭീമൻ നിശാശലഭത്തെ ചൊവ്വാഴ്ച രാത്രി കണ്ടത്. ചിറകുകൾ വിടർത്തിയാൽ 24-26 സെന്റീമീറ്റർ വരെ വലിപ്പമുള്ള ഈ ശലഭമാണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുതെന്ന് കാലിക്കറ്റ് സർവകലാശാല ജന്തുശാസ്ത്ര വിഭാഗം അസി. പ്രഫസർ ഡോ. സുബൈർ മേടമ്മൽ പറഞ്ഞു.
മുൻ ചിറകിന്റെ അഗ്രഭാഗത്ത് പാമ്പിന്റെ കണ്ണുകൾ പോലെയുള്ള കറുത്ത പൊട്ടുകളുണ്ട്. ശത്രുക്കളിൽനിന്ന് രക്ഷ നേടാൻ ഇത് ഉപകരിക്കുന്നു. ചിറകിന്റെ മുൻവശത്തായി വെളുത്ത നിറത്തിലുള്ള ത്രികോണ അടയാളങ്ങൾ ഉണ്ട്. ചിറകുകൾക്ക് പിന്നിൽ പാമ്പിന്റെ തലയുടെ രൂപമുള്ളതിനാൽ സ്നേക് ഹെഡ് എന്നും ഇതിന് വിളിപ്പേരുണ്ട്. കേരളത്തിൽ പൊതുവേ സർപ്പശലഭം എന്നാണ് അറിയപ്പെടുന്നത്. അറ്റാക്കസ് ടാപ്രോബാനിസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലുമായി നിബിഡവനങ്ങളിൽ കാണപ്പെടുന്ന നിശാ ശലഭം കേരളത്തിലെ കാടുകളിലും കാണാറുണ്ട്. അപൂർവ സുന്ദരമായ ശലഭത്തെ കാലിക്കറ്റ് സർവകലാശാല ജന്തുശാസ്ത്ര വിഭാഗത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.