മലപ്പുറം: കരിപ്പൂരില്‍ വീട് തകര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കാന്‍ റവന്യൂ മന്ത്രി കെ. രാജന്‍ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സാമ്പത്തിക സഹായം അനുവദിക്കാനുള്ള റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ റവന്യൂ വകുപ്പ് സെക്രട്ടറിയോടും മന്ത്രി നിര്‍ദേശിച്ചു.
കോഴിക്കോട് വിമാനത്താവളത്തിെൻറ ചുറ്റുമതില്‍ തകര്‍ന്നു സമീപ പ്രദേശങ്ങളിലെ വീടുകള്‍ തകരുന്നതിനും വീടുകളിലേക്ക് മഴ വെള്ളം ഒലിച്ചിറങ്ങുന്നതിനും ശാശ്വത പരിഹാരം കാണാന്‍ ആവശ്യമായ റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാന്‍ പി. അബ്ദുൽ ഹമീദ് എം.എല്‍.എയുടെ ആവശ്യപ്രകാരം ജില്ല കലക്ടറെ ചുമതലപ്പെടുത്തി.
കൊണ്ടോട്ടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയതിനാല്‍ ജില്ല ഭരണകൂടം കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും വാഴയൂര്‍, പുളിക്കല്‍ പ്രദേശങ്ങളിലെ നിലവിലെ അവസ്ഥയും ദേശീയ പാതയിലെ വെള്ളക്കെട്ട് ഉള്‍പ്പെടെ പ്രശ്നങ്ങളും പരിഹരിക്കണമെന്നും ടി.വി. ഇബ്രാഹിം എം.എല്‍.എ ആവശ്യപ്പെട്ടു. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക്, ലാൻഡ് റവന്യൂ കമീഷണര്‍ കെ. ബിജു, കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.