തിരുനാവായ: വില്ലേജിൽ കൊടക്കൽ ടൈൽ ഫാക്ടറിയുടെ മിച്ചഭൂമിയുമായി ബന്ധപ്പെട്ട കേസിലുള്ള സർവേ നമ്പറുകൾക്ക് 20 വർഷം വരെ കൈമാറ്റം അനുവദിക്കരുതെന്ന തിരൂർ ഭൂരേഖ തഹസിൽദാറുടെ ഉത്തരവ് നാലുമാസം മുമ്പ് പട്ടയം ലഭിച്ച കുടുംബങ്ങളെ ധർമസങ്കടത്തിലാക്കി. റവന്യു-കായിക മന്ത്രിമാർ നേരിട്ടുവന്ന് ആഘോഷപൂർവം നടത്തിയ കൊടക്കൽ പട്ടയമേളയിൽ 310 മുതൽ 345 വരെ സർവേ നമ്പറിൽപ്പെട്ട 46.18 ഏക്കർ ഭൂമിയിൽ പട്ടയം ലഭിച്ചവർക്കും നേരത്തേ പട്ടയമുള്ളവർക്കും ഇതോടെ ഭൂമി കൈമാറ്റം ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. വിവാഹം, വിദ്യാഭ്യാസം, വീടുനിർമാണം എന്നിവക്കായി ലോണെടുക്കാനുള്ള അപേക്ഷകളിൽ കുടിക്കടത്തിൽ 20 വർഷം കാണിക്കുന്നതിനാൽ ഇവരുടെ ലോണുകളും നിരസിക്കുകയാണ്. അവകാശികൾക്ക് പോലും ഭൂമി കൈമാറാൻ തണ്ടപ്പേര് ലഭിക്കാത്ത സ്ഥിതിയാണെന്നും കുടുംബങ്ങൾ പറയുന്നു.
ഒരേക്കറിന് മുകളിലുള്ളവരുടെ പട്ടയ തീരുമാനം 30 ദിവസത്തിനകം ഉണ്ടാകുമെന്ന് മേളയിൽ റവന്യു മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികളായില്ല. ഏറ്റവുമൊടുവിൽ തിരൂരിൽ നടന്ന നവകേരള സദസ്സിൽ സങ്കട ഹരജി നൽകി കാത്തിരിക്കുകയാണ് കുടുംബങ്ങൾ. സർക്കാർ വിവാദ ഭൂമിയെന്നു പറയുന്ന കൊടക്കൽ ഭൂമിയിൽ താമസിക്കുന്ന 100 ലേറെ വരുന്ന കുടുംബങ്ങളിൽ പുതുതായി പട്ടയം കിട്ടിയ പകുതിയോളം വരുന്നവരും ബാക്കി നിലവിലെ പട്ടയം നിലനിർത്തിയവരുമാണ്.
നിലവിൽ പട്ടയമുള്ളവർക്ക് സ്റ്റേറ്റ് ലാൻഡ് ബോർഡിന്റെ പരിശോധന കഴിഞ്ഞശേഷമേ താലൂക്ക് ലാൻഡ് ബോർഡ് ശേഷിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കുകയുള്ളൂവെന്നാണറിയിച്ചിരിക്കുന്നതെന്ന് കുടുംബങ്ങൾ പറയുന്നു. പട്ടയം കിട്ടി നാലു മാസം കഴിഞ്ഞിട്ടും നടപടി ക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ ഈ പട്ടയങ്ങൾക്ക് കടലാസിന്റെ വില പോലുമില്ലാത്ത സ്ഥിതിയാണെന്നും ഏറെക്കാലം കാത്തിരുന്ന് പട്ടയം കിട്ടിയവർ സങ്കടപ്പെടുന്നു.
നല്ല വില കൊടുത്ത് വാങ്ങി കുഴിക്കൂർ ചമയങ്ങൾ വെച്ച് വർഷങ്ങളായി താമസിച്ചു വരുന്ന ഭൂമിയാണ് സർക്കാർ മിച്ചഭൂമിയാണെന്നു പറഞ്ഞ് ഓരോ കുടുംബത്തിനും വീണ്ടും പതിച്ചു കൊടുത്തത്. അതിലാണ് 20 വർഷം കൈമാറ്റം പാടില്ലെന്ന നൂലാമാല വന്നു ചേർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.