അഞ്ചുവയസ്സുകാരിക്ക് പീഡനം: പ്രതിക്ക് പത്തുവർഷം തടവും 75,000 രൂപ പിഴയും

മഞ്ചേരി: അഞ്ചുവയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ യുവാവിന് പത്തുവർഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. കാവനൂര്‍ കോലോത്തുവീട്ടില്‍ ഷിഹാബുദ്ദീനെയാണ് (35) മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജി പി.ടി. പ്രകാശന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം തടവ് അധികം അനുഭവിക്കണം. മറ്റൊരു വകുപ്പിൽ മൂന്നുവർഷം തടവും വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴയടച്ചാൽ തുക കുട്ടിക്ക് നൽകണം. ലീഗൽ സർവിസസ് അതോറിറ്റി മുഖേന സർക്കാറിന്‍റെ ഇരകൾക്കുള്ള നഷ്ടപരിഹാര തുകയിൽനിന്ന്​ രണ്ട് ലക്ഷം രൂപ കൂടി കുട്ടിക്ക് നൽകാനും വിധിയിൽ പറയുന്നു. കുട്ടിയുടെ കുടുംബ പശ്ചാത്തലം പ്രോസിക്യൂട്ടർ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് പുനരധിവാസത്തിനായി തുക നൽകാൻ വിധിച്ചത്. 2016 ഫെബ്രുവരി 12നാണ് കേസിനാസ്പദമായ സംഭവം. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുഞ്ഞിനെ പ്രതി സ്വന്തം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. രാത്രി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് മാതാവ് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പറഞ്ഞത്. തുടർന്ന് അരീക്കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മഞ്ചേരി സി.ഐമാരായിരുന്ന സണ്ണി ചാക്കോ, കെ.എം. ബിജു എന്നിവരാണ് കേസന്വേഷണം നടത്തിയത്. 17 സാക്ഷികളില്‍ 13 പേരെ വിസ്തരിച്ചു. ഒമ്പതു രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. mpg prathi shihabudheen : അഞ്ചുവയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിലെ പ്രതി ഷിഹാബുദ്ദീനെ കോടതിയിലേക്ക് കൊണ്ടുവരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.