കരിപ്പൂർ വികസനം: ഭൂമിയേറ്റെടുക്കൽ അഞ്ചുമാസത്തിനകം പൂർത്തിയാക്കാൻ ശ്രമം

ആവശ്യമായ തുക വകയിരുത്താനും ധാരണ മലപ്പുറം: കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. അഞ്ചുമാസത്തിനകം നടപടികൾ പൂർത്തീകരിക്കാനാണ് തിങ്കളാഴ്ച ഓൺലൈൻ വഴി ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനിച്ചത്. കരിപ്പൂരിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളം കൂട്ടാൻ 18.5 ഏക്കർ ഭൂമിയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടത്. ഭൂമിയേറ്റെടുക്കാൻ കഴിഞ്ഞദിവസം മന്ത്രി വി. അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഇതിന് തുടർച്ചയായാണ് ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ അധ്യക്ഷതയിലാണ് നടപടികൾ വേഗത്തിലാക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥതല ഉന്നതതലയോഗം ചേർന്നത്. കേന്ദ്രം ആവശ്യപ്പെട്ട ഭൂമി വേഗത്തിൽ കൈമാറാനാവശ്യമായ നടപടികൾ സ്വീകരിക്കാനാണ് യോഗതീരുമാനം. 2023 മാർച്ചിനകം ഭൂമി കൈമാറണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കലക്ടർ വി.ആർ. പ്രേംകുമാർ, റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ, വിമാനത്താവള ഡയറക്ടർ, ഉദ്യോഗസ്ഥർ, വിമാനത്താവള അതോറിറ്റി ആസ്ഥാനത്ത് നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. കൂടാതെ, ഭൂമി ഏറ്റെടുക്കാനാവശ്യമായ തുക വകയിരുത്താനും തത്ത്വത്തിൽ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബജറ്റിൽ ഉൾപ്പെടാത്തതിനാൽ പ്രത്യേക പരിഗണന നൽകി ഭൂമി ഏറ്റെടുക്കാനാവശ്യമായ തുക വകയിരുത്തും. ഇക്കാര്യം മുഖ്യമന്ത്രിയും അംഗീകരിച്ചിട്ടുണ്ടെന്നാണ് വിവരം. ധനകാര്യവകുപ്പിന്‍റെ അംഗീകാരം കൂടി ലഭിച്ച ശേഷമാകും ഉത്തരവിറങ്ങുക. റൺവേയുടെ രണ്ട് അറ്റങ്ങളിലായാണ് 18.5 ഏക്കർ ഏറ്റെടുക്കുക. പടിഞ്ഞാറ് ഭാഗത്തെ റൺവേ പത്തിൽ 11 ഏക്കറും കിഴക്കുവശത്തെ റൺവേ 28ൽ ഏഴര ഏക്കർ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. സുരക്ഷ നടപടികളുടെ ഭാഗമായി റെസ 240 മീറ്ററായി വർധിപ്പിക്കണമെന്നാണ് സമിതി നിർദേശം. റെസ ദീർഘിപ്പിക്കുന്നതോടെ നിലവിലുള്ള 2,860 മീറ്റർ റൺവേ പൂർണമായി ഉപയോഗിക്കാനാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.