ഈ കാരുണ്യത്തിന് മുടക്കമില്ല

മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും നോമ്പുതുറക്കാനും അത്താഴ സൗകര്യവും ഒരുക്കി സി.എച്ച് സെന്‍ററും മുസ്ലിംലീഗും മഞ്ചേരി: വർഷങ്ങളായി തുടരുന്ന നന്മക്ക് ഇത്തവണയും മാറ്റമില്ല. രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നത് മൂലം റമദാനിൽ വീട്ടിൽ പോലും പോകാൻ സാധിക്കാതെ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാവുകയാണ് മുസ്ലിം ലീഗും മഞ്ചേരി സി.എച്ച് സെന്‍ററും. കഴിഞ്ഞ 20 വർഷത്തിലേറെയായി മഞ്ചേരി മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും മഞ്ചേരി സി.എച്ച് സെന്‍ററിനു കീഴില്‍ അത്താഴവിരുന്നും മഞ്ചേരി ടൗണ്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ കീഴില്‍ നോമ്പുതുറയും നടന്നുവരുന്നുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയോടു ചേര്‍ന്ന വിശാലമായ സ്ഥലത്തെ താല്‍ക്കാലിക പന്തലില്‍ 400ലധികം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നോമ്പുതുറക്ക് 30 ദിവസത്തേക്കും ഭക്ഷണം ഓരോരുത്തരായി സംഭാവന ചെയ്യുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നു ചികിത്സ തേടിയെത്തുന്ന സ്ത്രീകള്‍ക്കിത് വലിയ ആശ്വാസമാണ്. നോമ്പുതുറയും അത്താഴവിരുന്നും വിഭവസമൃദ്ധമാണ്. അത്താഴ വിതരണത്തിനു പുലർച്ചെ രണ്ടു മുതല്‍ സി.എച്ച് സെന്‍റര്‍ വളന്‍റിയര്‍മാരും മുസ്ലിം ലീഗ് പ്രവര്‍ത്തകരും നേതൃത്വം നല്‍കും. പി.എം.എ. മാന്‍മാന്‍, എം.പി.എ. ഇബ്രാഹീം കുരിക്കള്‍, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, അഡ്വ. സിയാ മുര്‍ഷിദ്, കെ. അബ്ദുറഹിമാന്‍, പി. അലവി കുരിക്കള്‍, കല്ലായി അബ്ദുല്‍ അസീസ്, എം. റഫീഖ് കുരിക്കള്‍, കെ.പി. ഷൗക്കത്തലി, എ.എം. അബ്ദു, എ.പി. അബ്ദുല്‍ സലാം, വല്ലാഞ്ചിറ വലിയ മുഹമ്മദാലി, പി.എം. മുഹമ്മദ് നാണി, കോര്‍മ്മത്ത് അന്‍വര്‍, ഇ. അസൈനാര്‍, സി.എം. അഹമ്മദ്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.