മഞ്ചേരി: നഗരസഭ കൗൺസിലർ തലാപ്പിൽ ജലീലിനെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. നെല്ലിക്കുത്ത് ഞാറ്റുപോയിൽ ഷുഹൈബ് എന്ന കൊച്ചുവിനെയാണ് (28) പ്രത്യേക അന്വേഷണ സംഘം ചെന്നൈ റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയത്. സംഭവത്തിനുശേഷം ഫോൺ സ്വിച്ച് ഓഫ് ആക്കി മുങ്ങിയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ട്രെയിൻ മാർഗം സംസ്ഥാന വിട്ടെന്ന സൂചന ലഭിച്ചതോടെ സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽപ്പെട്ട നാലുപേർ തമിഴ്നാട്ടിലെത്തി അന്വേഷണം നടത്തി. ഇതിനിടിയിലാണ് ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കറങ്ങിതിരിഞ്ഞ് നടക്കുന്ന പ്രതി പിടിയിലായത്. കേസിലെ മറ്റു രണ്ട് പ്രതികളായ പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംഷീർ (32), നെല്ലിക്കുത്ത് ഒലിപ്രാക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൽ മാജിദ് (26) എന്നിവർ റിമാൻഡിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പയ്യനാട് താമരശ്ശേരിയിലെ പ്രധാന റോഡിൽനിന്ന് മാറി ചെറിയ റോഡിൽ വാഹനം പാർക്ക് ചെയ്തതിനെ സംബന്ധിച്ച് ഇരുസംഘങ്ങൾ തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടായിരുന്നു. ഇതാണ് പിന്നീട് കൗൺസിലറെ ആക്രമിക്കാൻ കാരണമായത്. ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകീട്ടോടെയാണ് കൗൺസിലർ മരിച്ചത്. ഒന്നാം പ്രതിയും അറസ്റ്റിലായതോടെ കേസിലുൾപ്പെട്ട മൂന്നുപേരും പൊലീസ് പിടിയിലായി. mpg murder prathi suhahaib : ഷുഹൈബ് കല്ലുകൊണ്ട് തലക്കടിച്ചത് ഒന്നിലധികം തവണ മഞ്ചേരി: നഗരസഭ കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ ജലീല്‍ എന്ന കുഞ്ഞാനെ (57) കൊലപ്പെടുത്തുന്നതിനായി കനമേറിയ കല്ല് കൊണ്ട് ഒന്നിലധികം തവണ തലയ്ക്കടിച്ചതായി പ്രതി ഷുഹൈബ് പൊലീസിന് മൊഴി നൽകി. പ്രതിയെ അറസ്റ്റ് ചെയ്തതിനുശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. തെളിവെടുപ്പിനിടെ ഇതിനായി ഉപയോഗിച്ച കരിങ്കല്ല് സംഭവം നടന്ന സ്ഥലത്തുനിന്ന് പത്ത് മീറ്റർ മാറി കണ്ടെത്തി. കരിങ്കല്ലിൽനിന്ന് കൊല്ലപ്പെട്ട കൗൺസിലറുടെ രക്തവും മുടിയും ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ സി.ഐ സി. അലവി പറഞ്ഞു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കറങ്ങി നടക്കുകയായിരുന്ന പ്രതി പൊലീസ് കണ്ടെത്താനിടയുണ്ടെന്ന് മനസ്സിലാക്കി ഷൊർണൂരിലേക്ക് കള്ളവണ്ടി കയറി. ഷൊർണൂരില്‍നിന്ന് ടിക്കറ്റെടുത്ത് ചെന്നൈയിലേക്ക് തിരിച്ചു. പ്രതിക്ക് ഗോവയിലും ബംഗളൂരിലും ചെന്നൈയിലും സുഹൃത്തുക്കളുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് ചെന്നൈയിലെ സുഹൃത്തുക്കളുടെ അടുത്തുപോയതായും പൊലീസിന് വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ ഇയാൾ പിടിയിലാകുന്നത്. കൊല്ലപ്പെട്ട അബ്ദുല്‍ ജലീലും സുഹൃത്തുക്കളും പാലക്കാട്ടുനിന്ന് മഞ്ചേരിയിലേക്ക് വരുന്ന സമയത്തായിരുന്നു സംഭവം. പ്രതികളുമായുണ്ടായ തര്‍ക്കവും ചെറിയ കൈയാങ്കളിയും കഴിഞ്ഞ് ഇവര്‍ മഞ്ചേരി ഭാഗത്തേക്ക് 400 മീറ്ററോളം പോയിരുന്നു. അബ്ദുല്‍ ജലീല്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കോഴിക്കോട് രജിസ്‌ട്രേഷനിലുള്ളതായിരുന്നു. അതിനാൽ കോഴിക്കോട് ജില്ലയിലുള്ളവരാണ് തങ്ങളുമായി പ്രശ്‌നമുണ്ടാക്കിയതെന്ന് കരുതിയാണ് പ്രതികള്‍ അക്രമത്തിന് മുതിര്‍ന്നതെന്നും രണ്ടു ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയാണ് ഇവർ കൊല നടത്തിയതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.